ജിസിസി: പ്രതിദിന കോവിഡ് കേസുകളില്‍ വലിയ വർദ്ധനവ് രേഖപ്പെടുത്തിയതോടെ കൂടുതല്‍ കർക്കശ നിലപാടിലേക്ക് കടക്കുകയാണ് ഒമാന്‍. കഴിഞ്ഞദിവസം ഒമാനില്‍ 3139 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒൻപത് പേരുടെ മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് മെയ് 31 വരെയുളള സമയം നിർണായകമാണെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനുളള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സുരക്ഷാമുന്‍കരുതല്‍ നടപടികളെന്ന രീതിയില്‍ ശനിയാഴ്ച മുതല്‍ ഒമാനിലെ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും അടച്ചിട്ടുണ്ട്.
അതേസമയം കുവൈറ്റില്‍ ഭാഗിക കർഫ്യൂ തുടരുകയാണ്. കോവിഡ് വ്യാപനം അതിരൂക്ഷമാവുകയാണെങ്കില്‍ റമദാന്‍ അവസാന പത്തില്‍ കുവൈറ്റില്‍ പൂർണ കർഫ്യൂ ഏർപ്പെടുത്തിയേക്കും. വിദേശികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുളള വിലക്കും നീട്ടി.
സൗദി അറേബ്യയില്‍ 673 പേരില്‍ കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. റിയാദില്‍ 319 പേർക്കും മക്കയില്‍ 127 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ സൗദി അറേബ്യയുടെ പൊതു സുരക്ഷാ വകുപ്പ് 'തീരുമാനം നിങ്ങളുടെ കൈകളില്‍' എന്ന തലക്കെട്ടോടു കൂടി പുറത്തുവിട്ട വീഡിയോയില്‍ കൊവിഡിനെതിരെ ജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ കൃത്യമായി പാലിക്കണമെന്ന് നിർദ്ദേശിക്കുന്നു.
ഖത്തറില്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ യാത്രാ ആവശ്യങ്ങള്‍ക്കുള്ള സൗജന്യ കൊവിഡ് പരിശോധന നിര്‍ത്താന്‍ തീരുമാനമായി. ആരോഗ്യപ്രവർത്തകരുടെ ഭാരം കുറയ്ക്കുകയെന്നുളളതാണ് ലക്ഷ്യം. യാത്രാ ആവശ്യങ്ങള്‍ക്കുള്ള കൊവിഡ് പരിശോധനയ്ക്കായി അംഗീകൃത സ്വകാര്യ ക്ലിനിക്കുകളെ സമീപിക്കാനാണ് നിർദ്ദേശം നല്‍കിയിട്ടുളളത്. അതേസമയം ആവശ്യമെങ്കില്‍ പൂർണ ലോക്ഡൗണ്‍ എന്നരീതിയിലേക്ക് രാജ്യം മാറുമെന്നും സൂചനയുണ്ട്.
യു.എ.ഇ.യില്‍ ഇന്നലെ 2113 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ആറുപേര്‍കൂടി മരിച്ചു. ബഹ്റൈനില്‍ 1316 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്