തെരുവുനായകളെ ഉപദ്രവിക്കുന്നത് തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യം; സര്‍ക്കുലറുമായി ഡിജിപി

തെരുവുനായകളെ ഉപദ്രവിക്കുന്നത് തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യം; സര്‍ക്കുലറുമായി ഡിജിപി

തിരുവനന്തപുരം: തെരുവുനായ പ്രശ്നത്തില്‍ സര്‍ക്കുലറുമായി ഡിജിപി. ജനങ്ങള്‍ നായകളെ കൊല്ലാതിരിക്കാന്‍ ബോധവല്‍ക്കരണം നടത്തണം. നായകളെ കൊല്ലുന്നത് തടവും പിഴയും കിട്ടാവുന്ന കുറ്റമാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായതിന് പിന്നാലെ നായകളെ കൂട്ടത്തോടെ കൊല്ലുകയും കൈയും കാലും തല്ലിയൊടിക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ നിരവധി പൊതുതാല്‍പര്യ ഹര്‍ജികളാണ് എത്തിയത്. ഇത്തരത്തിലുള്ള പ്രവണതകളില്‍ നിന്നും ജനങ്ങളെ മാറ്റാനായി പൊലീസ് ബോധവല്‍ക്കരണം നടത്തണം എന്ന നിര്‍ദേശം ഹൈക്കോടതിയില്‍ നിന്നും ഉണ്ടായ പശ്ചാത്തലത്തില്‍ കൂടിയാണ് ഡിജിപി എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും സര്‍ക്കുലര്‍ നല്‍കിയത്.

മൃഗങ്ങള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം തെരുവുനായകളെ കൊല്ലുന്നതും ഉപദ്രവിക്കുന്നതും വളര്‍ത്തുനായകളെ തെരുവില്‍ ഉപേക്ഷിക്കുന്നതും തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇങ്ങനെ ഒരു നിയമം ഉള്ളപ്പോള്‍ തെരുവുനായകളെ ജനങ്ങള്‍ കൂട്ടത്തോടെ കൊല്ലുന്നതില്‍ നിന്ന് പിന്തിരിയണം എന്നതാണ് ലക്ഷ്യം.

എസ്എച്ച്ഒമാര്‍ റസിഡന്‍സ് അസോസിയേഷന്‍ മുഖേന ബോധവല്‍ക്കരണം നടത്തണം എന്നും ഡിജിപി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. തെരുവുനായ അക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നാട്ടുകാര്‍ അധികൃതരെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.