കൊച്ചി: തെരുവ് നായ കടിച്ചാല്‍ ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് ഇടക്കാല ഉത്തരവിറക്കാമെന്നും ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് കോടതില്‍ ആവശ്യപ്പെട്ടു.
തെരുവു നായകള്‍ക്കെതിരെയുള്ള അതിക്രമം തടയണമെന്ന് നിര്‍ദേശിച്ച് സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇത് കോടതിയില്‍ ഹാജരാക്കി. നായ്ക്കളെ ഉപദ്രവിക്കുന്നതും വിഷം നല്‍കുന്നതും തടയണമെന്ന് എസ്എച്ച്ഒമാര്‍ക്ക് ഡിജിപി അനില്‍ കാന്ത് നിര്‍ദേശം നല്‍കി.
തെരുവുനായ വിഷയത്തില്‍ ജനങ്ങള്‍ നിയമം കയ്യിലെടുക്കാതിരിക്കാന്‍ പൊലീസ് സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും അത് കേസ് പരിഗണിക്കുമ്പോള്‍ ഹാജരാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് ഡിജിപി സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ രണ്ട് ലക്ഷത്തിലേറെ പേര്‍ക്ക് നായയുടെ കടിയേറ്റെന്നാണ് കണക്ക്. പേവിഷബാധയേറ്റുള്ള മരണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. സംസ്ഥാനത്ത് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 5,86,000 പേര്‍ക്കാണ്. ഈ വര്‍ഷം മാത്രം കടിയേറ്റവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു.
മെയ് മുതല്‍ ഓഗസ്റ്റ് വരെ ചികിത്സ തേടിയത് 1,83,000 പേര്‍. കഴിഞ്ഞ പത്ത് വര്‍ഷത്തേക്കാള്‍ ഏറ്റവും കൂടുതല്‍ പേ വിഷ ബാധയേറ്റുള്ള മരണമുണ്ടായത് ഈ വര്‍ഷമാണ്. 21 പേര്‍.വാക്‌സിന്‍ സ്വീകരിച്ചവരും മരണത്തിന് കീഴടങ്ങി എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.