യെരേവാന്‍ (അര്‍മേനിയ): അര്‍മേനിയയും അസര്‍ബൈജാനും തമ്മിലുള്ള അതിര്‍ത്തി ഏറ്റുമുട്ടലില്‍ 200 ലധികം സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് സമ്മതിക്കുന്ന കണക്കുകള്‍ ഇരു രാജ്യങ്ങളും പുറത്തുവിട്ടു. അതിര്‍ത്തി തര്‍ക്കമുള്ള നാഗോര്‍ണോ-കറാബാഖ് മേഖലയില്‍ ഉണ്ടായ ഏറ്റമുട്ടലുകളില്‍ കൊല്ലപ്പെട്ടവരുടെ കണക്കുകളാണ് പുറത്തുവിട്ടത്. 2020 ലെ ആറാഴ്ചത്തെ യുദ്ധത്തിന് ശേഷം ഇതുവരെ ആയിരക്കണക്കിന് ആളുകളും സൈനികരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇരു രാജ്യങ്ങളും സമ്മതിച്ചു.
ഏറ്റുമുട്ടല്‍ രൂക്ഷമായ ഈ ആഴ്ച്ച 135 അര്‍മേനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പഷിനിയന്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ആഴ്ചയുടെ തുടക്കത്തില്‍ 105 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. അസര്‍ബൈജാന് 77 സൈനികരെ നഷ്ടമായി. വ്യാഴാഴ്ച്ച മാത്രം 71 പേര്‍ കൊല്ലപ്പെട്ടതായും അസര്‍ബൈജാന്‍ സര്‍ക്കാര്‍ വൃത്തങ്ങളും പറഞ്ഞു. കണക്കുകള്‍ ഇനിയും ഉയര്‍ന്നേക്കും.
അസര്‍ബൈജാന്റെ ഭാഗമായി അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട നാഗോര്‍ണോ-കറാബാഖിനെച്ചൊല്ലി ഇരുപക്ഷവും പതിറ്റാണ്ടുകളായി തര്‍ക്കത്തിലാണ്. എന്നാല്‍ 2020 ലെ യുദ്ധത്തിന്റെ ഘട്ടംവരെ അര്‍മേനിയന്‍ ജനതയുടെ നിയന്ത്രണത്തിലായിരുന്നു പ്രദേശം. ഈ ആഴ്ച്ച ആദ്യം അസര്‍ബൈജാന്‍ സൈന്യം നഗോര്‍ണോ-കറാബാക്കിന് അപ്പുറമുള്ള ജനവാസ മേഖലയില്‍ പിടിച്ചടക്കല്‍ നടത്തിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ പോരാട്ടം രൂക്ഷമായത്.
അര്‍മേനിയയുടെ സൈനിക സഖ്യകക്ഷിയായ റഷ്യ പ്രശ്‌നത്തില്‍ ഇടപെട്ടതോടെയാണ് വെടി നിര്‍ത്തലിന് ഇരു രാജ്യങ്ങളും വഴങ്ങിയത്. ബുധനാഴ്ച്ച ഇരു രാജ്യങ്ങളും സൈനിക നടപടികളില്‍ നിന്ന് പിന്മാറി. എങ്കിലും അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ ഇപ്പഴും സംഘര്‍ഷഭരിതമാണ്.