നേപ്പാളില്‍ വന്‍ മണ്ണിടിച്ചില്‍; 13 മരണം; നിരവധി പേരെ കാണാതായി

നേപ്പാളില്‍ വന്‍ മണ്ണിടിച്ചില്‍; 13 മരണം; നിരവധി പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ വന്‍ മണ്ണിടിച്ചിലില്‍ 17 പേര്‍ മരിച്ചു. 11 പേര്‍ക്ക് ഗുരുതര പരിക്ക്. പത്തു പേരെ കാണാതെയായി. നേപ്പാളിലെ അച്ചാം ജില്ലയിലാണ് മണ്ണിടിച്ചിലുണ്ടായത്. കാണാതായവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. ആഭ്യന്തരമന്ത്രി തിരച്ചിലിനായി ഹെലിക്കോപ്റ്ററുകള്‍ വിന്യസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ മുതല്‍ പെയ്യുന്ന കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമെന്നും മൂന്നിടത്ത് വീടുകള്‍ ഒലിച്ച് പോയിട്ടുണ്ടെന്നും അച്ചാം ജില്ല ഓഫിസര്‍ ദീപേഷ് റിജാല്‍ പറഞ്ഞു.

അപകടത്തില്‍ പരിക്കേറ്റവരെ വ്യോമമാര്‍ഗം ആശുപത്രിയിലേക്ക് മാറ്റി. മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും അവര്‍ക്ക് മികച്ച ചികിത്സ നല്‍കുന്നതിനായി അയല്‍ ജില്ലയായ സുര്‍ഖേദിലേക്ക് വിമാന മാര്‍ഗം എത്തിച്ചിട്ടുണ്ടെന്ന് നേപ്പാള്‍ പൊലീസ് അറിയിച്ചു.

നേപ്പാളിലെ മലയോര മേഖലകളില്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകാറുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍ പറഞ്ഞു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.