ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിന് ശേഷം സംഘര്‍ഷം; ബ്രിട്ടനിലെ ഹിന്ദു ക്ഷേത്രത്തിന് മുന്നില്‍ അള്ളാഹു അക്ബര്‍ വിളികളുമായി പ്രതിഷേധക്കാര്‍

ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിന് ശേഷം സംഘര്‍ഷം; ബ്രിട്ടനിലെ ഹിന്ദു ക്ഷേത്രത്തിന് മുന്നില്‍ അള്ളാഹു അക്ബര്‍ വിളികളുമായി പ്രതിഷേധക്കാര്‍

ലണ്ടന്‍: ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിന് പിന്നാലെ കിഴക്കന്‍ ഇംഗ്ലണ്ട് നഗരമായ ലെസ്റ്ററിലുണ്ടായ സംഘര്‍ഷത്തില്‍ അമ്പതോളം പേര്‍ അറസ്റ്റില്‍. മത്സര ശേഷം ഹിന്ദു മുസ്ലീം വിഭാഗത്തില്‍പ്പെട്ടയാളുകളാണ് പരസ്പരം അക്രമിച്ചത്.

ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തിയ മത്സരത്തിന് ശേഷമായിരുന്നു രാജ്യത്ത് അക്രമങ്ങള്‍ അരങ്ങേറിയത്. സംഭവത്തില്‍ നഗരത്തിലെ ഒരു ഹിന്ദു ക്ഷേത്രം നശിപ്പിക്കുകയും ആരാധനാലയത്തില്‍ ഉയര്‍ത്തിയിരുന്ന കാവി പതാക വലിച്ചെറിയുകയും ചെയ്തു.

അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാന്‍ഡിലെ സ്മെത്വിക്ക് പട്ടണത്തിലുള്ള ക്ഷേത്രത്തിന് മുന്നില്‍ മുസ്ലീം മതവിഭാഗത്തില്‍ പെട്ട ഇരുനൂറോളം പേര്‍ ഒത്തുകൂടി. സ്പോണ്‍ ലെയ്‌നിലെ ദുര്‍ഗാഭവന്‍ ഹിന്ദു സെന്ററിലേക്ക് അള്ളാഹു അക്ബര്‍ എന്ന് ഉറക്കെ വിളിച്ചു കൊണ്ട് ഇവര്‍ എത്തുന്നതിന്റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പ്രതിഷേധക്കാരെ തടയാന്‍ വന്‍ സന്നാഹമാണ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ചിലര്‍ പൊലീസ് വലയം ഭേദിച്ച് മതിലുകളില്‍ കയറാന്‍ ശ്രമിച്ചു. ഇന്ത്യന്‍ സമൂഹത്തിന് നേരെയുള്ള അക്രമങ്ങളെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അപലപിക്കുകയും ഇന്ത്യാക്കാര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ലെസ്റ്ററിലുണ്ടായ അക്രമ സംഭവങ്ങളില്‍ ഇതുവരെ 47 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരു മതവിഭാഗങ്ങളിലേയും നേതാക്കള്‍ കഴിഞ്ഞ ദിവസം ഒത്തുകൂടി സമാധാനവും ഐക്യവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു.





ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.