തിരുവനന്തപുരം: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും കേന്ദ്രസേനയുടെ അകമ്പടിയോടെ എന്‍ഐഎ പരിശോധന നടത്തി. ദില്ലിയിലും കേരളത്തിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് പരിശോധന. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫീസടക്കം അന്‍പതിടങ്ങളില്‍ ഒന്നിച്ചായിരുന്നു റെയ്ഡ്. ഇഡിയും റെയ്ഡിലുണ്ട്. ദേശീയ ജനറല്‍ സെക്രട്ടറി നസറുദ്ദീന്‍ എളമരത്തെയും സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെയും അടക്കം 15 നേതാക്കളെ കസ്റ്റഡിയിലെടുത്തു.
കസ്റ്റഡിയിലെടുത്തവരെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തിച്ചു. ഇതിൽ എട്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം ഡൽഹിയിലേക്ക് കൊണ്ടുപോകും. പ്രതിഷേധ സാധ്യത മുന്നില്‍ കണ്ട് കൊച്ചിയിലെ എന്‍ഐഎ ഓഫീസിനും സിആര്‍പിഎഫ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിന്റെ മണക്കാട്ടുള്ള തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും എറണാകുളത്ത് പോപ്പുലര്‍ ഫ്രണ്ട് വൈസ് പ്രസിഡന്റ് ഇ.എം. അബ്ദുള്‍ റഹ്മാന്റെ വീട്ടിലും കോട്ടയം ജില്ല പ്രസിഡന്റ് സൈനുദീന്റെ വീട്ടിലും പത്തനംതിട്ടയില്‍ ജില്ലാ സെക്രട്ടറിയുള്‍പ്പടെയുള്ള നേതാക്കളുടെ വീടുകളിലും പരിശോധന നടന്നു.
പുലര്‍ച്ചെ മൂന്നിന് ആരംഭിച്ച റെയ്ഡിനെതിരെ പലയിടത്തും പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. തിരുവനന്തപുരത്തെ പോപുലർ ഫ്രണ്ട് ഓഫീസിന് മുന്നിലെ പ്രതിഷേധം സംഘർഷലേക്ക് നീങ്ങി. ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിൽ പ്രവർത്തകർ അടിച്ചു തടയാൻ ശ്രമിച്ചു. കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തി. കോട്ടയത്ത് ഈരാറ്റുപേട്ടയിലും മുണ്ടക്കയത്തും പെരുവന്താനത്തും റെയ്ഡ് നടന്നു. പ്രതിഷേധത്തെ തുടര്‍ന്ന് നൂറിലേറെ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ, ഇഡി എന്നീ കേന്ദ്ര ഏജന്‍സികള്‍ അര്‍ദ്ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ സത്താര്‍ പ്രതികരിച്ചു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുണമെന്നും അബ്ദുല്‍ സത്താര്‍ പ്രസ്താവനയില്‍ പറഞ്ഞു.