അഭിഭാഷകനെ മര്‍ദിച്ചെന്ന പരാതിയില്‍ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

അഭിഭാഷകനെ മര്‍ദിച്ചെന്ന പരാതിയില്‍ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

കൊല്ലം: കൊല്ലത്ത് അഭിഭാഷകനെ മര്‍ദിച്ചെന്ന പരാതിയില്‍ എസ്എച്ച്ഒ അടക്കമുള്ള നാല് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കരുനാഗപ്പള്ളി എസ്എച്ച്ഒ ജി.ഗോപകുമാര്‍, എസ്‌ഐ അലോഷ്യസ് അലക്സാണ്ടര്‍, ഗ്രേഡ് എസ്‌ഐ ഫിലിപ്പോസ്, സിപിഒ അനൂപ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. എഡിജിപി വിജയ് സാഖറെയാണ് ഉത്തരവിറക്കിയത്. സംഭവം ദക്ഷിണ മേഖല ഡിഐജി അന്വേഷിക്കും.

കരുനാഗപ്പള്ളിയില്‍ അഭിഭാഷകന്‍ എസ്. ജയകുമാറിനെ പോലീസ് ലോക്കപ്പിലിട്ട് മര്‍ദിച്ചെന്നായിരുന്നു പരാതി. അഞ്ചിനായിരുന്നു സംഭവം. മദ്യപിച്ച് വാഹനമോടിച്ച് ഗതാഗത തടസമുണ്ടാക്കിയെന്നു കാണിച്ചായിരുന്നു അറസ്റ്റ്. മദ്യപിച്ചിട്ടുണ്ടോയെന്നറിയാന്‍ വൈദ്യപരിശോധന നടത്താതെ അഭിഭാഷകനെ വിലങ്ങുവെച്ച് ലോക്കപ്പിലടയ്ക്കുകയും വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. ഇതില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ സെപ്റ്റംബര്‍ 12 മുതല്‍ കോടതി ബഹിഷ്‌കരണസമരം നടത്തി.

നിയമമന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് അന്വേഷിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ അഭിഭാഷകര്‍ തുടര്‍ന്നുവരുന്ന ബഹിഷ്‌കരണസമരം പിന്‍വലിക്കാനും തീരുമാനമായിരുന്നു. സസ്പെന്‍ഷന്‍ അപലപനീയമാണെന്നും പിന്‍വലിക്കണമെന്നും പൊലീസ് അസോസിയേഷന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.