എകെജി സെന്റര്‍ ആക്രമണം: ജിതിന്‍ നിരപരാധിയെന്ന് സുധാകരന്‍

എകെജി സെന്റര്‍ ആക്രമണം: ജിതിന്‍ നിരപരാധിയെന്ന് സുധാകരന്‍

കൊച്ചി: എകെജി സെന്റര്‍ ആക്രമണത്തില്‍ അറസ്റ്റ് ചെയ്ത യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിന്‍ നിരപരാധിയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി.

ബോംബെറിഞ്ഞു എന്നത് ശുദ്ധ നുണയാണ്. പടക്കമെറിയേണ്ട കാര്യം കോണ്‍ഗ്രസിനില്ല. കെപിസിസി ഓഫീസ് ആക്രമിച്ചവര്‍ക്കെതിരെ നടപടിയില്ല. തീക്കൊള്ളി കൊണ്ട് തലചൊറിയരുതെന്നും ജിതിനെ വിട്ടയച്ചില്ലെങ്കില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി അങ്കമാലിയില്‍ മാധ്യമങ്ങളോടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസ് ഭീഷണിപ്പെടുത്തി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നവരെ ചോക്ലേറ്റില്‍ മായം കലര്‍ത്തി മയക്കുകയാണ്. എസ്പിയുടെ മുന്നിലിരുത്തിയാണിത്. ജിതിനും ഇത്തരത്തില്‍ ചോക്ലേറ്റ് നല്‍കിയിട്ടുണ്ട്. അവന്റെ ബോധമനസിനെ മയക്കിയിരിക്കുകയാണ്. ഇതുകൊണ്ടാണ് അവന്‍ വായില്‍ തോന്നിയതെന്തോ പറയുന്നത്.

പോലീസിന്റെ നടപടി കോണ്‍ഗ്രസ് നോക്കിയിരിക്കും എന്ന് പിണറായി വിജയനോ സര്‍ക്കാറോ കരുതരുത്. എകെജി സെന്ററല്ല അതിനപ്പുറത്തെ സെന്റര്‍ വന്നാലും ഞങ്ങള്‍ക്ക് പ്രശ്‌നമല്ല.

ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യമര്‍പ്പിച്ച് ചെങ്ങമനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെട്ട സംഭവം പ്രവര്‍ത്തകന് അബദ്ധം പറ്റിയതാണ്. അതുകൊണ്ടുതന്നെ നടപടിയെടുക്കേണ്ട ആവശ്യമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.