തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണ കേസിലെ പ്രതി യൂത്ത് കോൺഗ്രസ് നേതാവ് ജിതിനുമായി ക്രൈംബ്രാഞ്ച് സംഘം ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് രഹസ്യമായി തെളിവെടുപ്പ് നടത്താനാണ് നീക്കം. ഇന്നലെ ഉച്ചയ്ക്ക് കസ്റ്റഡിയിൽ ലഭിച്ച ജിതിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്ത് വരികയാണ്.
എ.കെ.ജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിയാൻ ജിതിന് മറ്റാരുടെയൊക്കെ സഹായം ലഭിച്ചുവെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. ഗൗരീശപട്ടത്തു വെച്ച് ജിതിന് വാഹനം കൈമാറിയ മറ്റൊരാളെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരികയാണ്. മാത്രവുമല്ല കേസിൽ നിർണായകമായ ഡിയോ സ്‌കൂട്ടർ കണ്ടെത്തണം. ജിതിൻ സഞ്ചരിച്ച സ്‌കൂട്ടറിനെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന.തെളിവുകളായ ടീ ഷർട്ടും ഷൂസും കണ്ടെത്താനും പരിശോധന തുടരുകയാണ്.
അതിനിടെ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നുവെന്നു ആരോപിച്ചു യൂത്ത് കോൺഗ്രസ് ഇന്ന് തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തും. ജിതിനെ പാർട്ടി സംരക്ഷിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ തന്നെ ഇന്നലെ വ്യക്തമാക്കിയിരുന്നു.