ഫ്ലോറിഡ: ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദമത്സരങ്ങളിൽ ബ്രസീലിനും അർജന്റീനയ്ക്കും വമ്പൻ ജയം. ബ്രസീൽ (3-0) ഘാനയെ തോൽപ്പിച്ചപ്പോൾ ഇതേ സ്കോറിന് അർജന്റീന ഹോണ്ടുറാസിനെയും തോൽപ്പിച്ചു (3-0).
വീണ്ടുമൊരിക്കല്‍ക്കൂടി ലിയോണല്‍ മെസി മൈതാനത്തിന്റെ നിയന്ത്രണം തന്റെ കാല്‍ക്കലാക്കിയപ്പോള്‍ ഹോണ്ടുറാസിനെതിരെ അര്‍ജന്റീനയ്ക്ക് ജയം എളുപ്പത്തിലായി. മത്സരത്തിൽ അർജന്റീനയ്ക്ക് വേണ്ടി ലയണൽ മെസി രണ്ടു ഗോൾ നേടി.
ആദ്യപകുതിയിലും രണ്ടാംപകുതിയിലുമായായിരുന്നു മെസിയുടെ ഗോളുകള്‍. 16-ാം മിനിറ്റിൽ ലുത്താറോ മാർട്ടിനെസും അർജന്റീനയ്ക്കായി ഗോൾ നേടി. ഹോണ്ടുറാസിനാവട്ടെ അര്‍ജന്‍റീനയ്ക്കെതിരെ മറുപടിയുണ്ടായിരുന്നില്ല. 28ന് ജമൈക്കയുമായാണ് അർജൻറീനയുടെ അടുത്ത സൗഹൃദ മത്സരം.
ഘാനയുമായുള്ള മത്സരത്തിൽ ഒമ്പതാം മിനിറ്റിൽ തന്നെ യുവതാരം മാർക്വിനോസ് ബ്രസീലിനായി ആദ്യ ഗോൾ നേടി. 28, 40 മിനിറ്റുകളിൽ റിച്ചാർലിസൻ ഗോൾ നേടിയതോടെ ആദ്യ പകുതിയിൽ തന്നെ ബ്രസീൽ ഏറെ മുന്നിലെത്തിയിരുന്നു. 27ന് ടുണീഷ്യയുമായാണ് ബ്രസീലിന്റെ അടുത്ത കളി.