കുവൈറ്റ് സിറ്റി: വ്യവസായ മേഖലയിൽ സർക്കാർ എടുത്ത കരുതൽ നടപടികളുടെ ഫലമായി അടഞ്ഞുകിടന്ന വ്യവസായ സ്ഥാപനങ്ങൾ തുറക്കുന്നതിനും, നഷ്ടത്തിലായവ ലാഭത്തിലാക്കുന്നതിനും സാധിച്ചതിനാൽ വ്യവസായ രംഗത്തുണ്ടായ ഉണർവ്വ് പ്രവാസികൾക്ക് കേരളത്തിൽ പണം മുടക്കുന്നതിനും പദ്ധതികൾ തുടങ്ങുന്നതിനുമുള്ള അനുകൂല സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്ന് കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പ്രവാസി കേരള കോൺഗ്രസ് (എം) കുവൈറ്റ് ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ പൗരസ്വീകരണത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.
പ്രകൃതിദത്തമായ തടാകങ്ങളും പുഴകളും തീരപ്രദേശങ്ങളും ഉൾപ്പെടുത്തി "ഇറിഗേഷൻ ടൂറിസം" എന്ന ഒരു വിനോദ സഞ്ചാര പദ്ധതി ജലവിഭവ വകുപ്പ് ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇറിഗേഷനുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളും അറിയാൻ സഹായിക്കുന്ന "ഇറിഗേഷൻ മ്യൂസിയം" ഇടുക്കിയിൽ സ്ഥാപിക്കും. ഇരുപതേക്കർ സ്ഥലത്ത് സ്ഥാപിക്കുന്ന മ്യൂസിയത്തിൽ വിജ്ഞാനത്തിനും വിനോദത്തിനും ഒരു പോലെ പ്രധാന്യം നൽകുന്ന രീതിയിലാണ് നിർമ്മിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പി കെ സി(എം) പ്രസിഡൻ്റ് അഡ്വ. സുബിൻ അറക്കലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സ്വീകരണ സമ്മേളനത്തിൽ കുവൈറ്റിലെ വിവിധ സംഘടനാനേതാക്കളായ ജെ. സജി, ബേബി ഔസേപ്പ്, സത്താർ കുന്നിൽ, ബിജു സ്റ്റീഫൻ, പ്രതാപ് ചന്ദ്രൻ, സാൻസിലാൽ ചക്യത്ത്, സജീവ് നാരായണൻ, ജയേഷ് ഓണശ്ശേരിൽ, ജേക്കബ് ചണ്ണപ്പേട്ട, രാജലക്ഷമി ഷൈമേഷ്, ചെസിൽ രാമപുരം, ടോമി സിറിയക്, നിക്സൺ ജോർജ്, റോജി മാത്യൂ, അഡ്വ. ലാൽജി ജോർജ് എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ പി കെ സി (എം) ജനറൽ സെക്രട്ടറി ജോബിൻസ് ജോൺ സ്വാഗതവും ട്രഷറർ സുനിൽ തൊടുക നന്ദിയും പറഞ്ഞു.