പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമ ഹര്‍ത്താല്‍: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 281 കേസുകള്‍; 1013 പേര്‍ അറസ്റ്റില്‍

പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമ ഹര്‍ത്താല്‍: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 281 കേസുകള്‍; 1013 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ ഉണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് 281 കേസുകളിലായി ഇതുവരെ 1,013 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 819 പേരെ കരുതല്‍ തടങ്കലിലാക്കി. 

കോട്ടയത്താണ് ഏറ്റവും കൂടുതല്‍ അറസ്റ്റ് ഉള്ളത്. 28 കേസുകളിലായി 215 പേരെ അറസ്റ്റ് ചെയ്തു. 77 പേരെ കരുതല്‍ തടങ്കലിലാക്കി. തിരുവനന്തപുരം ജില്ലയില്‍ 47 കേസുകളിലായി 153 പേരെ അറസ്റ്റു ചെയ്തു. 173 പേരെ കരുതല്‍ തടങ്കലിലാക്കി. കൊല്ലം ജില്ലയില്‍ 39 കേസുകളിലായി 240 പേരെ അറസ്റ്റ് ചെയ്തു. 76 പേരെ കരുതല്‍ തടങ്കലിലാക്കി. പത്തനംതിട്ടയില്‍ 15 കേസുകളിലായി 109 പേരെ അറസ്റ്റ് ചെയ്തപ്പോള്‍ രണ്ട് പേരെ കരുതല്‍ തടങ്കലിലാക്കി. ആലപ്പുഴയില്‍ 15 കേസുകളിലായി 19 പേരെ അറസ്റ്റു ചെയ്തു 71 പേരെ കരുതല്‍ തടങ്കലിലാക്കി. 

എറണാകുളം ജില്ലയില്‍ 23 കേസുകളിലായി 21 പേര്‍ അറസ്റ്റിലായി. 36 പേര്‍ കരുതല്‍ തടങ്കലിലുണ്ട്. തൃശൂര്‍ ജില്ലയില്‍ 14 കേസുകളിലായി രണ്ട് പേരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളു. 24 പേര്‍ കരുതല്‍ തടങ്കലിലുണ്ട്. പാലക്കാട് ആറു കേസുകളിലായി 24 പേരെ അറസ്റ്റു ചെയ്തു. 26 പേര്‍ കരുതല്‍ തടങ്കലിലുണ്ട്. ഇടുക്കിയില്‍ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മൂന്ന് പേര്‍ കരുതല്‍ തടങ്കലിലുണ്ട്. 

മലപ്പുറത്ത് 34 കേസുകളിലായി 123 പേര്‍ അറസ്റ്റിലായി. 128 പേരെ കരുതല്‍ തടങ്കലിലാക്കി. കോഴിക്കോട് ജില്ലയില്‍ 15 കേസുകളിലായി എട്ട് പേര്‍ അറസ്റ്റിലാകുകയും 43 പേരെ കരുതല്‍ തടങ്കലിലാക്കുകയും ചെയ്തു. വയനാട്ടില്‍ നാല് കേസുകളില്‍ 26 പേരെ അറസ്റ്റ് ചെയ്തു. 19 പേരെ കരുതല്‍ തടങ്കലിലാക്കി. കണ്ണൂരില്‍ 31 കേസുകളിലായി 35 പേരെ അറസ്റ്റ് ചെയ്തു. 95 പേരെ കരുതല്‍ തടങ്കലില്‍ ആക്കി. കാസര്‍കോട് ജില്ലയില്‍ ആറു കേസുകളിലായി 38 പേരെ അറസ്റ്റു ചെയ്തു. 34 പേരെ കരുതല്‍ തടങ്കലിലാക്കി. 

ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപക അക്രമമാണുണ്ടായത്. കെഎസ്ആര്‍ടിസി ബസുകൾ ഉള്‍പ്പെടെ നൂറുകണക്കിനു വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി. പലയിടത്തും കടകളും സ്ഥാപനങ്ങളും അടിച്ചുതകര്‍ത്തു. കെഎസ്ആര്‍ടിസിയുടെ എട്ട് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ 24 പേര്‍ക്കു പരുക്കേറ്റു. 

ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം പ്രതികളില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ എന്‍ഐഎ രാജ്യവ്യാപകമായി റെയ്ഡ് നടത്തുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.