കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട് ബന്ധം സംശയിക്കുന്ന സ്ഥാപനങ്ങളില്‍ പോലീസ് റെയ്ഡ്. കണ്ണൂര്‍ താണയ്ക്ക് സമീപമുള്ള ഹൈപ്പര്‍മാര്‍ക്കറ്റിലാണ് കണ്ണൂര്‍ ടൗണ്‍ എസ്ഐയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാരില്‍ ചിലര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ്. ഹൈപ്പർ മാർക്കറ്റിലെ ലാപ്ടോപ്, സിപിയു, മൊബൈൽ ഫോൺ, ഫയലുകൾ എന്നിവ പിടിച്ചെടുത്തു. പോപ്പുലർ ഫ്രണ്ടുമായി ബന്ധം സംശയിക്കുന്ന നഗരത്തിലെ രണ്ടു സ്ഥാപനങ്ങളിൽ കൂടി പരിശോധന നടത്തി. ഇവിടെ നിന്നും ബാങ്ക് ഇടപാടുകളുടെ രേഖകൾ കണ്ടെത്തി.
കണ്ണൂർ റെയിൽവെ സ്റ്റേഷനു മുന്നിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലും റെയ്ഡ് നടത്തി. മട്ടന്നൂർ, ചക്കരക്കല്ല്, ഇരിട്ടി, ഉളിയിൽ തുടങ്ങിയ സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തി. നേതാക്കളുടെ സാമ്പത്തിക ശ്രോതസും ഹർത്താൽ ഗൂഢാലോചന കണ്ടെത്തുകയുമാണ് റെയ്ഡിന്റെ ലക്ഷ്യമെന്നാണ് സൂചന.
രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫിസുകൾ കേന്ദ്രീകരിച്ച് റെയ്ഡ് നടത്തിയതിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച പോപ്പുലർ ഫ്രണ്ട് ഹർത്താൽ നടത്തിയത്. ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നു.