തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കാന്‍ സി.പി.എം തീരുമാനം. ഇതിനായി കേരള സംസ്ഥാന സ്വകാര്യ സര്‍വകലാശാലാ ബില്‍ കൊണ്ടു വരും. ഉന്നത വിദ്യാഭ്യാസരംഗത്തെ പരിഷ്‌കാരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇ.എം.എസ് അക്കാഡമിയില്‍ നടന്ന പ്രത്യേക ശില്‍പശാലയിലാണ് ഈ ധാരണ.
ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയര്‍ത്തല്‍ അനിവാര്യമാണെന്നും ഇതിനുള്ള നിയമ നിര്‍മാണങ്ങള്‍ കൊണ്ടു വരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്വകാര്യ സര്‍വകലാശാലകള്‍ ഇടതു നയത്തിനു വിരുദ്ധമാണോയെന്ന ചോദ്യം ചിലര്‍ ഉന്നയിച്ചു. ഇക്കാര്യത്തില്‍ പാര്‍ട്ടി വ്യക്തത വരുത്തും. അധ്യാപക സംഘടനകളായ എ.കെ.ജി.സി.ടി, എ.കെ.പി.സി.ടി.എ, ഫെഡറേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെയും എസ്.എഫ്.ഐയുടെയും പ്രതിനിധികള്‍ ശില്‍പശാലയില്‍ പങ്കെടുത്തു.
സി.പി.എം സംസ്ഥാന നേതൃയോഗങ്ങളില്‍ ചര്‍ച്ച ചെയ്തശേഷം സംസ്ഥാനസര്‍ക്കാര്‍ പരിഷ്‌കാരങ്ങള്‍ ഏറ്റെടുക്കും. സ്വയംഭരണ കോളജുകളെ കല്‍പിത സര്‍വകലാശാലകളാക്കി മാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ചയുണ്ടായി. കൂടാതെ സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ എണ്ണം ചുരുക്കണമെന്ന ശുപാര്‍ശ പരിഗണിക്കും.
എന്നാല്‍, കല്‍പിതപദവിയുള്ള സ്ഥാപനങ്ങളില്‍ തീരുമാനങ്ങളെടുക്കാന്‍ മാനേജ്‌മെന്റുകള്‍ക്കാണ് അധികാരമെന്നിരിക്കേ, അധ്യാപകര്‍ക്കും മറ്റും സര്‍ക്കാര്‍ ശമ്പളം നല്‍കുന്നതിനെ മന്ത്രിമാരടക്കമുള്ളവര്‍ എതിര്‍ത്തു. ഒടുവില്‍ സ്വകാര്യ സര്‍വകലാശാലകള്‍ പ്രോത്സാഹിപ്പിച്ചാല്‍ മതിയെന്ന ധാരണയിലെത്തുകയായിരുന്നു.