തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ജെന്‍ഡര്‍ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും വേണ്ടി ജെന്‍ഡര്‍ കൗണ്‍സില്‍ രൂപീകരിയ്ക്കാൻ ഉത്തരവായെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
കേരളത്തിലെ സ്ത്രീ ശക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പകരാന്‍ ജെന്‍ഡര്‍ കൗണ്‍സില്‍ സഹായിക്കും. ജെന്‍ഡര്‍ കൗണ്‍സില്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 17.63 ലക്ഷം രൂപയും അനുവദിച്ചു. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള നിയമങ്ങള്‍, ചട്ടങ്ങള്‍ എന്നിവയില്‍ കാലാനുസൃത മാറ്റങ്ങള്‍ വരുത്തുക, സ്ത്രീകളുമായി ബന്ധപ്പെട്ട പദ്ധതികളിലെ പോരായ്മകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുക, ജെന്‍ഡര്‍ ഓഡിറ്റിങ്ങിന് പിന്തുണ നല്‍കുക, ലിംഗ അസമത്വം നിലനില്‍ക്കുന്ന മേഖലകള്‍ കണ്ടെത്തുക, സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ പരിഹാരം കാണുക തുടങ്ങിയവ വിവിധ ചുമതലകള്‍ കൗണ്‍സില്‍ വഹിക്കും.
വനിത ശിശുവികസന വകുപ്പ് മന്ത്രിയാണ് കൗണ്‍സിലിന്റെ അധ്യക്ഷ. സ്ത്രീശക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പങ്ക് വഹിക്കുന്ന വിവിധ മേഖലകളിലുള്ളവരെ അംഗങ്ങളാക്കും. അന്തര്‍ദേശീയ തലത്തില്‍ സ്ത്രീ ശക്തീകരണ രംഗത്ത് ഉണ്ടായിട്ടുള്ള നവീനാശയങ്ങള്‍ ഉൾക്കൊണ്ടുകൊണ്ടാണ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുക.