കരുണാകരൻ സർക്കാരിനെ താഴെ ഇറക്കാൻ ലീഗ് ശ്രമിച്ചു; വെളിപ്പെടുത്തൽ പുറത്ത്

കരുണാകരൻ സർക്കാരിനെ താഴെ ഇറക്കാൻ ലീഗ് ശ്രമിച്ചു; വെളിപ്പെടുത്തൽ പുറത്ത്

തിരുവനന്തപുരം: കരുണാകരന്റെ നേതൃത്വത്തിൽ ഭരണം നടത്തിയിരുന്ന കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ മുസ്ലീം ലീ​ഗ് എംഎൽഎമാർ ​ഗൂഢാലോചന നടത്തിയിരുന്നെന്ന് പുതിയ വെളിപ്പെടുത്തൽ. ചന്ദ്രിക മുൻ പത്രാധിപരായ അഹമ്മദ് കുട്ടി ഉണ്ണികുളത്തിന്റെ 'സിഎച്ച് മുഹമ്മദ് കോയ' എന്ന പുസ്തകത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. 

മുൻമന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞാണ് ഇക്കാര്യം വെളിപ്പെടുത്തിയത് എന്നാണ് പുസ്തകത്തിൽ കുറിച്ചിരിക്കുന്നത്. 1983ൽ അധികാരത്തിൽ ഉണ്ടായിരുന്ന കോൺഗ്രസ് സർക്കാരിന്റെ മന്ത്രിസഭ അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ ലീ​ഗ് എംഎൽഎമാരും ഉൾപ്പെട്ടിരുന്നു എന്നാണ് പറയുന്നത്. 

പ്രമുഖ അബ്കാരി മണർകാട് പാപ്പന്റെ വീട്ടിലായിരുന്നു കരുണാകരൻ മന്ത്രി സഭയെ താഴെ ഇറക്കാനുള്ള ഗൂഢാലോചന നടന്നത് എന്നാണ് പുസ്തകത്തിലെ പരാമർശം. അന്നത്തെ ഡെപ്യൂട്ടി സ്പീക്കർ ഹംസ കുഞ്ഞു അടക്കമുള്ള ലീഗ് എംഎൽഎമാർ ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നാണ് വെളിപ്പെടുത്തൽ.1983 സെപ്തംബറിൽ ബേബി ജോൺ അവിശ്വസ പ്രമേയം കൊണ്ടുവന്ന അട്ടിമറി ഗൂഢാലോചനയിൽ ലീഗ് എംഎൽഎമാർ പങ്കെടുത്തിരുന്നു.

പിഎ മുഹമ്മദ് കണ്ണും അട്ടിമറി നീക്കത്തിൽ ഉണ്ടായിരുന്നുവെന്ന് ഇബ്രാഹിം കുഞ്ഞ് വെളിപ്പെടുത്തുന്നു. അട്ടിമറി നീക്കങ്ങൾ ഇ അഹമ്മദിനേയും കുഞ്ഞാലിക്കുട്ടിയേയും അറിയിച്ച് പൊളിച്ചത് ഇബ്രാഹിം കുഞ്ഞാണെന്നാണ് പുസ്തകത്തിലുള്ളത്. അഹമ്മദ് കുട്ടി ഉണ്ണികുളം തയാറാക്കിയ ഈ പുസ്തകം സാദിഖലി തങ്ങളാണ് പ്രകാശനം ചെയ്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.