ഇന്തോനേഷ്യയിൽ ഫുട്‌ബോൾ മത്സരത്തിനിടെ സംഘർഷം; തിക്കിലും തിരക്കിലും പെട്ട് 129 മരണം

ഇന്തോനേഷ്യയിൽ ഫുട്‌ബോൾ മത്സരത്തിനിടെ സംഘർഷം; തിക്കിലും തിരക്കിലും പെട്ട് 129 മരണം

മലാംഗ്: ഇന്തോനേഷ്യയില്‍ ഫുട്ബോള്‍ മത്സരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ തിക്കിലും തിരക്കിലും പെട്ട് 129 മരണം. കിഴക്കന്‍ ജാവയിലെ കഞ്ജുരുഹാന്‍ സ്റ്റേഡിയത്തില്‍ നടന്ന ഇന്തോനേഷ്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിലാണ് വന്‍ ദുരന്തമുണ്ടായത്. കാണികള്‍ തമ്മിലുണ്ടായ സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്.

മത്സരത്തില്‍ പെര്‍സെബയ സുരബായ എന്ന ടീം അരേമ എഫ്.സിയെ തോല്‍പ്പിച്ചതോടെയാണ് ഇരു ടീമുകളുടേയും ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഇതിനിടെ സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ പരിഭ്രാന്തരായ ജനങ്ങള്‍ രക്ഷപ്പെടാനായി പ്രധാന കവാടത്തിലേക്ക് ഓടി. ഇതിനെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ദുരന്തം സംഭവിച്ചത്.

34 പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഓടുന്നതിനിടെ താഴെ വീണതിനെത്തുടര്‍ന്ന് മറ്റുള്ളവരുടെ ചവിട്ടേറ്റാണ് കൂടുതല്‍ പേരും മരണമടഞ്ഞത്. ചിലര്‍ ആള്‍ക്കൂട്ടത്തിനിടയില്‍ പെട്ട് ശ്വാസം മുട്ടി മരിച്ചു. നിലവില്‍ 180ല്‍ അധികം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ പലരുടേയും നില ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.


സംഭവത്തെ തുടര്‍ന്ന് ഇന്തൊനീഷ്യന്‍ ടോപ്പ് ലീഗ് ബിആര്‍ഐ ലീഗ് 1 മത്സരങ്ങള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചതായും അന്വേഷണം ആരംഭിച്ചെന്നും ഇന്തോനേഷ്യയിലെ ഫുട്‌ബോള്‍ അസോസിയേഷന്‍ (പിഎസ്എസ്‌ഐ) അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.