ആഭ്യന്തര വകുപ്പ് അമ്പേ പരാജയം; സിപിഐ സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം

ആഭ്യന്തര വകുപ്പ് അമ്പേ പരാജയം; സിപിഐ സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തില്‍ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. ആഭ്യന്തര വകുപ്പ് അമ്പേ പരാജയമാണെന്നും മന്ത്രി ജി.ആര്‍ അനിലിന് പോലും നീതി ലഭിക്കുന്നില്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. സിപിഐ സിപിഎമ്മിന്റെ അടിമയാകരുതെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

കൃഷിമന്ത്രി പി. പ്രസാദിനെതിരെയും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. കൃഷി വകുപ്പിന്റേത് മോശം പ്രവര്‍ത്തനമാണ്. പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി പരിശോധിക്കണം. കാണിക്കാന്‍ നല്ല ബിംബം പക്ഷേ ഭരണത്തില്‍ പരാജയമെന്ന് പ്രതിനിധികള്‍ കൃഷി മന്ത്രി പി. പ്രസാദിനെ കുറ്റപ്പെടുത്തി.

ഫാസിസത്തിനെതിരെ പാര്‍ട്ടി ശക്തിപ്പെടുത്താന്‍ ശ്രമിക്കണം അല്ലാതെ നേതാക്കളുടെ ഭാവി രക്ഷപ്പെടുത്തുവാനല്ല ശ്രമിക്കേണ്ടതെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തട്ടിപ്പുകാരുമായി ബന്ധമെന്നും ആരോപണമുയര്‍ന്നു. ശ്രീറാം വെങ്കിട്ടരാമന് നിയമനം കൊടുത്തത് ആരുടെ തീരുമാനമാണെന്നും പ്രതിനിധികള്‍ ചോദിച്ചു. പ്രതിഷേധം കടുത്തപ്പോ പിന്‍മാറേണ്ടി വന്നത് റവന്യു വകുപ്പിന് നാണക്കേടായെന്നും കുറ്റപ്പെടുത്തലുണ്ടായി. സത്യത്തില്‍ ശിവശങ്കര്‍ ആരാണ് എന്ന് ഞങ്ങള്‍ക്കും അറിയാന്‍ ആഗ്രഹം ഉണ്ടെന്ന് മലപ്പുറത്തെ ഒരു പ്രതിനിധി പറഞ്ഞു.

രാഷ്ട്രീയ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളിന്മേലുള്ള പൊതു ചര്‍ച്ചയിലാണ് പ്രതിനിധികള്‍ വിമര്‍ശനം ഉയര്‍ത്തിയത്. കേന്ദ്ര നേതൃത്വം ദുര്‍ബലമാണ്. രാജ്യത്ത് അരശതമാനം വോട്ട് ഉണ്ടാക്കാനുള്ള ഐഡിയ പറയണം. ബദല്‍ എന്ന ലക്ഷ്യം പിന്നീടാണ്. ആകര്‍ഷകമായ കേന്ദ്ര നേതൃത്വം വേണമെന്നാണ് മലപ്പുറത്ത് നിന്നുള്ള പ്രതിനിധികള്‍ ആവശ്യപ്പെട്ടത്. ചര്‍ച്ചയ്ക്ക് കാനം രാജേന്ദ്രന്‍ മറുപടി നല്‍കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.