കോടിയേരിക്ക് ജന്മനാടിന്റെ ആദരം; തലശേരിയിലേക്ക് ജനപ്രവാഹം

കോടിയേരിക്ക് ജന്മനാടിന്റെ  ആദരം; തലശേരിയിലേക്ക് ജനപ്രവാഹം

തലശേരി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ തലശേരി ടൗണ്‍ ഹാളിലെത്തുന്നത് ആയിരങ്ങള്‍. ടൗണ്‍ ഹാളിലേക്ക് ഇപ്പോഴും ജനപ്രവാഹം തുടരുകയാണ്. കണ്ണൂരില്‍ നിന്ന് തലശേരി വരെ വിലാപയാത്രയെ അനുഗമിക്കാന്‍ റോഡിനിരുവശവും ജനം ഒത്തു ചേര്‍ന്നിരുന്നു.

മൃതദേഹം പൊതുദര്‍ശനത്തിന് വച്ച തലശേരി ടൗണ്‍ഹാളില്‍ വികാരനിര്‍ഭരമായ രംഗങ്ങളാണ് അരങ്ങേറിയത്. പ്രിയതമനെ ഒരുനോക്ക് കാണാനാവാതെ ഭാര്യ വിനോദിനി മൃതദേഹത്തിനരികെ കുഴഞ്ഞു വീണു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലാ വിജയനും മന്ത്രി ആര്‍.ബിന്ദുവും വിനോദിനിയെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ടൗണ്‍ ഹാളിലെത്തി. കണ്ണൂര്‍ വിമാനത്താവളത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നേതൃത്വത്തിലാണ് കോടിയേരിയുടെ മൃതദേഹം ഏറ്റുവാങ്ങിയത്.

പതിനാല്  ഇടങ്ങളില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ സൗകര്യമുണ്ടായിരുന്നു. ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം നാളെ രാവിലെ 10ന് കോടിയേരിയിലെ വീട്ടില്‍ എത്തിക്കും. പൂര്‍ണ ബഹുമതികളോടെ വൈകുന്നേരം മൂന്നിന് പയ്യാമ്പലത്ത് സംസ്‌കാരം.

അര്‍ബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോടിയേരി ബാലകൃഷ്ണന്‍(69) ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അന്തരിച്ചത്. പാന്‍ക്രിയാസിലെ അര്‍ബുദ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞ ഉടനെയാണ് അദ്ദേഹത്തെ അശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോടിയേരിയുടെ വിയോഗത്തില്‍ അനുശോചിച്ച് എകെജി സെന്ററില്‍ കൊടി കെട്ടി താഴ്ത്തി കെട്ടി. നിരവധി പ്രമുഖര്‍ കോടിയേരിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.