തിരുവനന്തപുരം: ഇന്ന് ഉച്ചയ്ക്ക് ശേഷം പെയ്ത മഴയിൽ പൊന്മുടിയുടെ പന്ത്രണ്ടാമത്തെ വളവിൽ ഭാഗികമായി ഇടിഞ്ഞ റോഡ് പൂർണമായും തകർന്നു. ഇതോടെ തെക്കന്‍ കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊന്‍മുടി പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലായി.
12ആം വളവിന് മുകളിലേക്ക് വാഹനങ്ങൾക്ക് കടന്നു പോകാനാവില്ല. ലയങ്ങളിലെ തൊഴിലാളികളെയും കെ.ടി.ഡി.സി ജീവനക്കാരെയും മാറ്റാൻ ശ്രമം തുടരുന്നു. ഉച്ചകഴിഞ്ഞ് പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു.
റോഡ് ഭാഗികമായി തകർന്നതിനാൽ വിനോദസഞ്ചാരികളുടെ പൊന്മുടിയിലേക്കുള്ള യാത്ര വിലക്കിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ കേരളത്തിൽ ശനിയാഴ്ച വരെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.