വൃക്ക തകരാറിലായി ആഫ്രിക്കയില്‍ 66 കുട്ടികള്‍ മരിച്ച സംഭവം; ഇന്ത്യന്‍ മരുന്ന് കമ്പനിക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

വൃക്ക തകരാറിലായി ആഫ്രിക്കയില്‍ 66 കുട്ടികള്‍ മരിച്ച സംഭവം; ഇന്ത്യന്‍ മരുന്ന് കമ്പനിക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: ആഫ്രിക്കയിലെ ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് ഇടയായ സംഭവത്തില്‍ കാരണമെന്ന് സംശയിക്കുന്ന കഫ് സിറപ്പിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കഫ് സിറപ്പ് നിര്‍മിക്കുന്ന ഇന്ത്യന്‍ മരുന്ന് കമ്പനിയായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെയും ലോകരോഗ്യ സംഘടനയുടെ മുന്നറിയിപ്പുണ്ട്.

കൂടുതല്‍ അപകടമുണ്ടാകാതിരിക്കാന്‍ മരുന്നിന്റെ വിതരണം നിര്‍ത്തിവെക്കണമെന്ന് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. കമ്പനിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും ഡബ്ലു.എച്ച്.ഒ അറിയിച്ചു. ഗാംബിയന്‍ സര്‍ക്കാരും ഇത് സംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

ഈ കഫ് സിറപ്പുകള്‍ ഉപയോഗിച്ചതിന്റെ ഫലമായാണ് കുട്ടികളുടെ വൃക്ക തകരാറിലായതെന്നും തുടര്‍ന്ന് മരണം സംഭവിച്ചതെന്നുമാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളാണ് വൃക്ക രോഗം ബാധിച്ച് മരിച്ചത്. കുട്ടികള്‍ക്ക് നല്‍കിയ മരുന്നുകളില്‍ അമിതമായ അളവില്‍ ഡയാത്തൈലീന്‍ ഗ്ലൈക്കോള്‍, ഈതൈലീന്‍ ഗ്ലൈക്കോള്‍ എന്നിവ അടങ്ങിയിരിക്കുന്നതായി രാസപരിശോധനയില്‍ വ്യക്തമായിരുന്നു. ഇതേ തുടര്‍ന്നാണ് കഫ് സിറപ്പിനും മരുന്ന് കമ്പനിക്കുമെതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.