വടക്കാഞ്ചേരി അപകടം: ആർസി റദ്ദാക്കും; ബസിന്റെ സ്പീഡ് ഗവർണർ വിച്ഛേദിച്ചിരുന്നെന്ന് നിഗമനം

വടക്കാഞ്ചേരി അപകടം: ആർസി റദ്ദാക്കും; ബസിന്റെ സ്പീഡ് ഗവർണർ വിച്ഛേദിച്ചിരുന്നെന്ന് നിഗമനം

പാലക്കാട്: ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വടക്കാഞ്ചേരിയിലെ വാഹനാപകടത്തിന് കാരണമായ ടൂറിസ്റ്റ് ബസിന്റെ സ്പീഡ് ഗവർണർ വിച്ഛേദിച്ചിരുന്നെന്ന് നിഗമനം. കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് പരമാവധി വേഗപരിധി 80 കിലോമീറ്ററാണ്. എന്നാൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് 97.7 കിലോമീറ്റർ വേഗത്തിലായിരുന്നു സഞ്ചരിച്ചത്. മോട്ടോർ വാഹന വകുപ്പിന്റെ വാഹൻ മിത്രയിലാണ് വേഗത രേഖപ്പെടുത്തിയത്. ഇതേത്തുടർന്ന് ബസിലെ സ്പീഡ് ഗവർണർ ആർടിഒ പരിശോധിക്കും.

അതേസമയം അപകട കാരണമായ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കാൻ കോട്ടയം ആർടിഒ നടപടി തുടങ്ങി. ലീസ് എഗ്രിമെന്റ് നിയമ സാധുത ഉള്ളതാണോ എന്ന കാര്യത്തിലും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബസിന്റെ ആർസി ഉടമ അരുണിനെ ആർ ടി ഒ വിളിച്ചു വരുത്തും.

അപകടമുണ്ടാക്കിയ ലുമിനസ് ബസിനെതിരെ മുൻപ് കേസെടുത്തിരുന്നതായി വ്യക്തമായി. രണ്ട് തവണ നിയമം ലംഘിച്ച് ബസിൽ ലൈറ്റുകൾ ഘടിപ്പിച്ചതിന് കേസെടുത്തിട്ടുണ്ട്. എന്നാൽ വാഹന ഉടമകൾ പിഴ അടച്ചില്ല. തുടർന്ന് ബസ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. എന്നാൽ ബസിന് മറ്റ് സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മോട്ടോർ വകുപ്പ് എൻഫോഴ്സ്മെൻറ് വിഭാഗം അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.