കണ്ണീര്‍ മഴയില്‍ കലാലയം: അപകടത്തില്‍ മരിച്ച വിദ്യാര്‍ഥികളുടെയും അധ്യാപകന്റെയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് സ്‌കൂളിലെത്തിച്ചു

കണ്ണീര്‍ മഴയില്‍ കലാലയം: അപകടത്തില്‍ മരിച്ച വിദ്യാര്‍ഥികളുടെയും അധ്യാപകന്റെയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് സ്‌കൂളിലെത്തിച്ചു

കൊച്ചി: വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച വിദ്യാര്‍ഥികളുടെയും അധ്യാപകന്റെയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് മുളന്തുരുത്തി വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനി കേതന്‍ സ്‌കൂളിലെത്തിച്ചു. 

പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് 

നാല് വിദ്യാര്‍ഥികളുടെയും അധ്യാപകന്റെയും മൃതദേഹങ്ങള്‍ സ്‌കൂളില്‍ എത്തിച്ചത്. 

അപകടത്തില്‍ സ്‌കൂളിലെ അഞ്ച് വിദ്യാര്‍ത്ഥികളും കായിക അധ്യാപകനുമാണ് മരണമടഞ്ഞത്. പത്താം ക്ലാസ് വിദ്യാര്‍ഥികളായ എല്‍ന ജോസ് (15), ക്രിസ്‌വിന്റ് ബോണ്‍ തോമസ് (15), ദിയ രാജേഷ് (15), പ്ലസ്ടു വിദ്യാര്‍ഥികളായ അഞ്ജന അജിത് (17), ഇമ്മാനുവല്‍ സി.എസ് (17) എന്നിവരുടെയും കായികാധ്യാപകന്‍ വി.കെ വിഷ്ണു (33) വിന്റെയും മൃതദേഹങ്ങള്‍ സ്‌കൂള്‍ അങ്കണത്തിലെത്തിച്ചപ്പോള്‍ നാടാകെ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. 

കുട്ടികളുടെയും അധ്യാപകന്റെയും മൃതദേഹങ്ങള്‍ കാണാനായി ആയിരക്കണക്കിനാളുകളാണ് സ്‌കൂള്‍ മുറ്റത്ത് എത്തിയിരിക്കുന്നത്. ക്രിസ്‌വിന്റ് ബോണ്‍ തോമസ്, ദിയ രാജേഷ്, ഇമ്മാനുവല്‍ സിഎസ് എന്നീ കുട്ടികളുടെയും അധ്യാപകന്റെയും സംസ്‌കാരം ഇന്ന് നടക്കും. അഞ്ജന അജിത്, എല്‍ന ജോസ് കുട്ടികളുടെ സംസ്‌കാര ചടങ്ങുകള്‍ നാളെയാണ്. 

പ്രധാനമന്ത്രി നരേന്ദ്ര മോഡി, രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ അപകടത്തില്‍ ദുഖം രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മന്ത്രിമാരായ ആന്റണി രാജു, മുഹമ്മദ് റിയാസ് എന്നിവര്‍ സ്‌കൂളിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.