കോഴിക്കോട്: അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് അയോഗ്യത കല്‍പ്പിച്ച് കരസേന. പ്രതിഷേധത്തിൽ പങ്കെടുത്തവരെ അഗ്നിവീര്‍ റിക്രൂട്ട്മെന്‍റുകളില്‍ ഉൾപ്പെടുത്തില്ല. നിയമാവലിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് കരസേന അറിയിച്ചു.
പ്രതിഷേധങ്ങള്‍ റിക്രൂട്ട്മെന്‍റിനെ ബാധിച്ചിട്ടില്ലെന്നും കോഴിക്കോട് അഗ്നിവീര്‍ റിക്രൂട്ട്മെന്‍റിനെത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. കേരളം, കര്‍ണ്ണാടക, പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നീ പ്രദേശങ്ങളാണ് ബംഗളൂരു റിക്രൂട്ട്മെന്‍റെ് മേഖലക്കു കീഴില്‍ ഉള്ളത്. കര്‍ണ്ണാടയിലും കേരളത്തിലും റിക്രൂട്ട്മെന്‍റ് നടപടികള്‍ പുരോഗമിക്കുകയാണ്.
കേരളത്തില്‍ വടക്കന്‍ മേഖല റിക്രൂട്ട്മെന്‍റ് റാലിയില്‍ 23000 ഓളം പേര്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 13100 പേര്‍ ഇതിനകം റാലിക്കെത്തി. 705 പേര്‍ പ്രാഥമിക യോഗ്യത നേടി. 624 പേരെ വീണ്ടും പരിശോധനക്കു ശുപാര്‍ശ ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങള്‍ ഒരിടത്തും റിക്രൂട്ട്മെന്‍റിനെ ബാധിച്ചിട്ടില്ലെന്ന് കരസേന അറിയിച്ചു.
തെക്കന്‍ കേരളത്തിലെ റിക്രൂട്ട്മെന്‍റ് റാലി കൊല്ലത്ത് അടുത്ത മാസം 15 ന് നടക്കും. കേരളത്തിലെ യുവാക്കള്‍ എഴുത്തു പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ കായിക ക്ഷമത കുറേക്കൂടി മെച്ചപ്പെടാനുണ്ടെന്നാണ് കരസേനയുടെ വിലയിരുത്തല്‍. വനിതകള്‍ക്കായുള്ള റിക്രൂട്ട്മെന്‍റ് റാലി അടുത്തമാസം ബംഗളൂരുവില്‍ നടക്കും. ഇതിനായി പതിനൊന്നായിരത്തോളം വനിതകള്‍ ബംഗളൂരു റിക്രൂട്ട്മെന്‍റ് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കരസേന അറിയിച്ചു.