തിരുവനന്തപുരം: ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് തലസ്ഥാനത്തേക്കുള്ള യാത്ര ഒഴിവാക്കി ഭൗതിക ശരീരം ചെന്നൈയിൽ നിന്നു നേരെ തലശേരിയിലേക്കും പിന്നീടു കണ്ണൂരിലേക്കും കൊണ്ടുപോകാൻ തീരുമാനിച്ചതെന്ന് സിപിഎം.
മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ആയിരുന്ന കോടിയേരിക്കു പാര്‍ട്ടി ആസ്ഥാനത്ത് കോടിയേരിയുടെ പൊതുദര്‍ശനം ഒഴിവാക്കിയതില്‍ വിമര്‍ശനം നേരിട്ട പശ്ചാത്തലത്തിലാണ് സിപിഎം വിശദീകരണവുമായി രംഗത്തെത്തിയത്.
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇക്കാര്യം തലസ്ഥാനത്തെ അനുസ്മരണ സമ്മേളനത്തിലും വിശദീകരിച്ചിരുന്നു. അരനൂറ്റാണ്ടു കാലം കോടിയേരിയുടെ കർമ മണ്ഡലം തന്നെയായി മാറിയ തിരുവനന്തപുരത്തെ എകെജി സെന്ററിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം പൊതു ദർശനത്തിന് എത്തിക്കാതിരുന്നതു പാർട്ടിക്കാരെയും അദ്ഭുതപ്പെടുത്തിയിരുന്നു.
ദീർഘനാളത്തെ രോഗാവസ്ഥ കോടിയേരിയുടെ ശരീരത്തെ ഏറെ ബാധിച്ചിരുന്നു എന്നും അതുകൊണ്ടാണു മരണശേഷം ദീർഘയാത്ര ഒഴിവാക്കാൻ ഡോക്ടർമാർ നിർദേശിച്ചതെന്നും പാർട്ടി അറിയിച്ചു. ഏറ്റവും വിദഗ്‌ധമായ ചികിത്സ അദ്ദേഹത്തിനു ലഭ്യമാക്കാനാണു പരിശ്രമിച്ചത്. തിരിച്ചുവരവിന്റെ പ്രതീക്ഷ നൽകുകയും ചെയ്‌തു.
അദ്ദേഹത്തെ സ്‌നേഹിക്കുന്ന ജനങ്ങളുടെ പ്രവാഹമാണ് തലശ്ശേരിയിലേക്കും കണ്ണൂരിലേക്കും ഉണ്ടായത്. ക്രമീകരണങ്ങളോടു തികഞ്ഞ അച്ചടക്കത്തോടെ ജനങ്ങൾ സഹകരിച്ചതും ആ ആദരവിന്റെ ദൃഢതയാണു വ്യക്തമാക്കുന്നത്. വലിയ നഷ്ടമാണു പാർട്ടിക്ക് ഉണ്ടായത്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ അതിനെ മറികടക്കാൻ ശ്രമിക്കുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.