തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് കുട്ടികള്‍ക്ക് പനിക്കും ചുമക്കുമുള്ള സിറപ്പ് പോലും കിട്ടാനില്ലാതെ സംസ്ഥാനത്ത് മരുന്ന് ക്ഷാമം രൂക്ഷമായിരിക്കുകയാണ്. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ (പിഎച്ച്‌സി) മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമം രൂക്ഷമാണ്. രോഗികളുടെ എണ്ണവും വിതരണം ചെയ്ത മരുന്നുകളുടെ തോതും കണക്കാക്കിയുള്ള വാര്‍ഷിക ഇന്‍ഡന്റ് അനുസരിച്ച് പകുതി മരുന്ന് മാത്രമേ ആശുപത്രികളിലുള്ളത്.
ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ആവശ്യപ്പെടുന്ന മരുന്നിന്റെ 60 ശതമാനം മരുന്നാണ് കേരള മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷന്‍ മുഖേന വിതരണം ചെയ്യുന്നത്. ഇതുവരെ 30 ശതമാനം മാത്രമേ വിതരണം ചെയ്തിട്ടുള്ളു. കേരള മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷന്‍ (കെ.എം.എസ്.സി.എല്‍) ടെന്‍ഡര്‍ വിളിച്ചാണ് മരുന്ന് സംഭരിക്കുന്നത്. ഇത്തവണ ടെന്‍ഡര്‍ നടപടി അനന്തമായി നീണ്ടതാണ് മരുന്നുക്ഷാമത്തിന് കാരണമായത്.
വൃക്കരോഗികളുടെയും എയ്ഡ്‌സ് രോഗികളുടെയും മരുന്നിനും ക്ഷാമമുണ്ട്. മാനസികാരോഗ്യ പദ്ധതിക്ക് കീഴിലുള്ള മരുന്ന് വിതരണവും നിലച്ച മട്ടാണ്. ആരോഗ്യ സ്ഥാപനങ്ങളിലേക്ക് തദ്ദേശ സ്ഥാപനങ്ങളും പദ്ധതി വിഹിതം ഉപയോഗിച്ച് മരുന്ന് വാങ്ങാറുണ്ട്. എന്നാല്‍, മരുന്നുകളുടെ വിതരണം ഇതുവരെ ആരംഭിച്ചിട്ടില്ല.