നൈജീരിയയില്‍ വെള്ളപ്പൊക്കം: ബോട്ട് മറിഞ്ഞ് 76 പേര്‍ മരിച്ചു

നൈജീരിയയില്‍ വെള്ളപ്പൊക്കം: ബോട്ട് മറിഞ്ഞ് 76 പേര്‍ മരിച്ചു

ലാഗോസ് (നൈജീരിയ): നൈജീരിയയില്‍ നദിയില്‍ ബോട്ട് മറിഞ്ഞ് 76 പേര്‍ മരിച്ചു. അനാമ്പ്ര സംസ്ഥാനത്ത് നൈജര്‍ നദിയിലുണ്ടായ പ്രളയത്തിലാണ് 85 പേര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞത്.

'സംസ്ഥാനത്തെ ഒഗ്ബറു പ്രദേശത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തെത്തുടര്‍ന്ന്, 85 പേരുമായി പോയ ബോട്ട് മറിഞ്ഞു. മരണസംഖ്യ 76 ആയി' - പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ഓഫീസ് അറിയിച്ചു. ദുരിതബാധിതര്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.

മരിച്ചവരുടെ ആത്മാവിനും ദാരുണമായ അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജലനിരപ്പ് ഉയരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

''ജലനിരപ്പ് ഉയരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുകയാണ്'' നാഷണല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി (എന്‍.ഇ.എം.എ) കോര്‍ഡിനേറ്റര്‍ എഎഫ്പിയോട് പറഞ്ഞു. ഒരു ദശാബ്ദം മുമ്പുള്ളതിനേക്കാള്‍ പത്തിലൊന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ, വര്‍ഷങ്ങള്‍ക്കു ശേഷം രാജ്യം കണ്ട ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തില്‍ തകര്‍ന്ന പ്രദേശങ്ങളിലെ താമസക്കാരോട് മാറിത്താമസിക്കാന്‍ അാനമ്പ്ര സംസ്ഥാന ഗവര്‍ണര്‍ ചാള്‍സ് സോലൂഡോ അഭ്യര്‍ത്ഥിച്ചു. ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമിത ഭാഗം, അമിതവേഗത, മോശം അറ്റകുറ്റപ്പണികള്‍, നാവിഗേഷന്‍ നിയമങ്ങള്‍ അവഗണിക്കല്‍ എന്നിവ കാരണം നൈജീരിയയില്‍ ബോട്ടപകടങ്ങള്‍ പതിവായിരിക്കുകയാണ്. മഴക്കാലത്തിന്റെ തുടക്കം മുതല്‍, രാജ്യത്തിന്റെ പല പ്രദേശങ്ങളും വെള്ളപ്പൊക്കത്തില്‍ നശിച്ചതോടെ 200 ദശലക്ഷത്തിലധികം ജനങ്ങളെയാണ് ബാധിച്ചത്. 300-ലധികം ആളുകള്‍ മരിക്കുകയും കുറഞ്ഞത് 100,000 പേര്‍ ഭവനരഹിതരാകുകയും ചെയ്‌തെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

തുടര്‍ച്ചയായ മഴയില്‍ കൃഷിയിടങ്ങളും വിളകളും ഒലിച്ചുപോകുകയും കോവിഡിന്റെയും ഉക്രെയ്‌നിലെ യുദ്ധത്തിന്റെയും ആഘാതത്തില്‍ ഇതിനകം ഭക്ഷ്യക്ഷാമവും പട്ടിണിയും നേരിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന രാജ്യം, കൂടുതല്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമോ എന്ന ഭയത്തിലാണ് ജനങ്ങള്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.