കോടതിയലക്ഷ്യ കേസ്: മാപ്പ് പറഞ്ഞ് ബൈജു കൊട്ടാരക്കര; അപേക്ഷ രേഖാമൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി

കോടതിയലക്ഷ്യ കേസ്: മാപ്പ് പറഞ്ഞ് ബൈജു കൊട്ടാരക്കര; അപേക്ഷ രേഖാമൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ കേസില്‍ കോടതിയോട് നിരുപാധികം മാപ്പ് പറഞ്ഞ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. നടി കേസിലെ വിചാരണക്കോടതി ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.

സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ ബൈജു കൊട്ടാരക്കര ജഡ്ജിയുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്‌തെന്നും ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്തി എന്നും കണ്ടെത്തിയാണ് കോടതി കേസെടുത്തത്.

എന്നാല്‍ വിചാരണക്കോടതി ജഡ്ജിയെ ആക്ഷേപിക്കുകയോ, ജുഡീഷ്യറിയെ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞ ബൈജു കൊട്ടാരക്കരയോട് മാപ്പപേക്ഷ രേഖാമൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

നേരത്തെ ബൈജു കൊട്ടാരക്കരയോട് നേരിട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും കൂടുതല്‍ സാവകാശം തേടുകയായിരുന്നു. ഇക്കഴിഞ്ഞ മെയ് ഒമ്പതിനായിരുന്നു ജഡ്ജിനെതിരായ വിവാദ പരാമര്‍ശം.

നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ബൈജു കൊട്ടാരക്കരയുടെ ആവശ്യം തള്ളിയ ഹൈക്കോടതി കോടതിയലക്ഷ്യ ഹര്‍ജി ഈ മാസം 25ലേക്ക് പരിഗണിക്കാന്‍ മാറ്റി. വിശദീകരണം നല്‍കാന്‍ സാവകാശം വേണമെന്ന് ബൈജു കൊട്ടാരക്കര കോടതിയോട് അവശ്യപ്പെട്ടിട്ടുണ്ട്.

ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, മുഹമ്മദ് നിയാസ് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് കോടതിയലക്ഷ്യ കേസ് ഹര്‍ജി പരിഗണിച്ചത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.