ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ അറിവോടും സമ്മതത്തോടുമാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ തന്റെ 'ഡീലുകള്‍' നടത്തിയിരുന്നതെന്നും അവയ്‌ക്കെല്ലാം കമ്മിഷന്‍ പ്രധാനമായിരുന്നെന്നും സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. 2016-20 കാലയളവിലായിരുന്നു ഈ ഡീലുകള്‍. 2018ലെ പ്രളയകാലം ശിവശങ്കറിന് ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികളുടെ വിളവെടുപ്പു കാലമായിരുന്നുവെന്നും 'ചതിയുടെ പത്മവ്യൂഹം' എന്ന ആത്മകഥയില്‍ സ്വപ്‌ന വെളിപ്പെടുത്തുന്നു.
മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് കോടികള്‍ ലഭിച്ച സ്പ്രിന്‍ക്ലര്‍ ഇടപാടില്‍ ശിവശങ്കറിനെ ജനത്തിന് ഇട്ടുകൊടുത്തു മാറി നില്‍ക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. വിശ്വസ്തനായി എല്ലാം സഹിച്ചും ക്ഷമിച്ചും പിടിച്ചു നിന്ന ശിവശങ്കറിനു സംരക്ഷണവും കോടികളുടെ പ്രതിഫലവും ലഭിച്ചുവെന്നും സ്വപ്ന ആരോപിക്കുന്നു.
സ്വര്‍ണക്കടത്തുകേസ് അന്വേഷിക്കുന്നതിനായി എന്‍ഐഎയെ കൊണ്ടുവന്നത് എം. ശിവശങ്കറിന്റെ ക്രിമിനല്‍ ബുദ്ധിയായിരുന്നുവെന്നും ശിവശങ്കറിന് ഈ ഏജന്‍സിയില്‍ വലിയ സ്വാധീനമുണ്ടായിരുന്നെന്നും സ്വപ്‌ന ആത്മകഥയില്‍ പറയുന്നു. തന്നെ കുരുക്കാനായിരുന്നു ശിവശങ്കറിന്റെ ശ്രമമെന്നും ഇതുപ്രകാരമാണ് മുഖ്യമന്ത്രി എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടു കത്തയച്ചത്.
സന്ദീപിന്റെ സ്ഥാപനം ഉദ്ഘാടനം ചെയ്ത ഉടന്‍ തന്നെ കെഎസ്ആര്‍ടിസിയുടെ കാര്‍ബണ്‍ പരിശോധനയുടെ കരാര്‍ നല്‍കാനും ശിവശങ്കര്‍ ഇടപെട്ടു. കള്ളപ്പണം വെളിപ്പിക്കാനുള്ള പദ്ധതിയായിരുന്നു അതെന്നും സ്വപ്ന ആത്മകഥയില്‍ ആരോപിക്കുന്നു.