സാവകാശം നല്‍കാതെ മന്ത്രി: ഒറ്റ ദിവസം കൊണ്ട് ബസുകളുടെ നിറം മാറ്റാനാകില്ല; കോടതിയെ സമീപിക്കാനൊരുങ്ങി ബസുടമകള്‍

സാവകാശം നല്‍കാതെ മന്ത്രി: ഒറ്റ ദിവസം കൊണ്ട് ബസുകളുടെ നിറം മാറ്റാനാകില്ല; കോടതിയെ സമീപിക്കാനൊരുങ്ങി ബസുടമകള്‍

കൊച്ചി: മന്ത്രി ആന്റണി രാജു ടൂറിസ്റ്റ് ബസുടകളുടെ നിറം മാറ്റുന്നതില്‍ സാവകാശം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബസുടമകള്‍. ഒറ്റ ദിവസം കൊണ്ട് ടൂറിസ്റ്റ് ബസുകളിലെ കളര്‍ മാറ്റാനാകില്ലെന്നും ഇക്കാര്യം ഉന്നയിച്ച് കോടതിയെ സമീപിക്കുമെന്നും ബസ് ഉടമകള്‍ അറിയിച്ചു. മന്ത്രിയുടെ നിലപാടുകള്‍ അംഗീകരിക്കുക പ്രയോഗികമല്ലെന്നും മന്ത്രിയുമായുള്ള കൂടിക്കാഴ്ച നിരാശ മാത്രമാണ് നല്‍കിയതെന്നും ബസ് ഉടമകള്‍ വ്യക്തമാക്കി.

ടൂറിസ്റ്റ് ബസുകളുടെ കളര്‍കോഡില്‍ സാവകാശം വേണമെന്നാണ് ബസുടമകളുടെ ആവശ്യം. അടുത്ത ടെസ്റ്റ് വരെ സമയം നല്‍കണമെന്നാണ് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചത്. എന്നാല്‍ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് മന്ത്രി പറഞ്ഞത്. പ്രഖ്യാപിച്ച തീരുമാനങ്ങളില്‍ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കുകയായിരുന്നു.

ടൂറിസ്റ്റ് ബസുകളുടെ സിയമ ലംഘനത്തില്‍ ഹൈക്കോടതിയും ഇടപ്പെട്ട സാഹചര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. കളര്‍കോട് നടപ്പാക്കാതെ ബസുകള്‍ ഇന്ന് മുതല്‍ നിരത്തില്‍ ഇറങ്ങാന്‍ പാടില്ല. ഏകീകൃത നിറം നടപ്പാക്കാത്ത ബസുകള്‍ക്ക് ഇന്ന് മുതല്‍ പിടി വീഴും. അനധികൃത രൂപ മാറ്റങ്ങള്‍ക്ക് ബസുടമക്ക് പുറമെ വാഹന ഡീലര്‍, വര്‍ക്ക്‌ഷോപ്പ് എന്നിവര്‍ക്കെതിരെയും നടപടി ഉണ്ടാകും. ഓരോ രൂപ മാറ്റങ്ങളും വെവ്വേറെ നിയമലംഘനമായി കണ്ട് ഓരോന്നിനും പതിനായിരം രൂപ പിഴ ഈടാക്കുമെന്നും എംവിഡിയും അറിയിച്ചിട്ടുണ്ട്.

ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിനായി എക്സൈസ് വകുപ്പുമായി ചേര്‍ന്ന് പരിശോധനകള്‍ നടത്തും. ആര്‍ടി ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്ക് നിശ്ചിത എണ്ണം വാഹനങ്ങളുടെ പരിശോധന ചുമതല നല്‍കുമെന്നും വാഹനങ്ങളുടെ ക്രമക്കേടുകള്‍ക്ക് ഇനി മുതല്‍ ഉദ്യോഗസ്ഥരും ഉത്തരവാദികളായിരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും എംവിഡി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.