തിരുവനന്തപുരം: പീഡന പരാതിയിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കോവളം പോലീസ് കേസെടുത്തു. സ്ത്രീയെ തട്ടിക്കൊണ്ടുപോയി മർദിച്ചു, സ്ത്രീത്വത്തെ അപമാനിക്കൽ, അതിക്രമിച്ചു കടക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറും.
തിരുവനന്തപുരം പേട്ട സ്വദേശിയായ അധ്യാപികയാണ് പരാതിക്കാരി. സെപ്റ്റംബർ 14ന് എംഎൽഎ മർദിച്ചെന്നു കാട്ടി 28നാണ് സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. കമ്മിഷണർ കോവളം പോലീസിനു പരാതി കൈമാറി. കേസ് പിൻവലിക്കാൻ കോവളം സർക്കിൾ ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു.
കുറച്ചു ദിവസം മുന്‍പ് യുവതിയെ കാണാതായതിനെ തുടർന്ന് സുഹൃത്ത് വഞ്ചിയൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ വഞ്ചിയൂർ സ്റ്റേഷനിൽ ഹാജരായ യുവതിയെ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടിതിയിൽ ഹാജരാക്കി. താൻ ഒളിവിൽ പോയതിന്റെ കാരണം യുവതി മജിസ്ട്രേറ്റിനോട് വിശദീകരിച്ചു.
തുടർന്ന്, കേസിന്റെ നടപടിക്രമങ്ങൾ സംബന്ധിച്ച് കോടതി കോവളം പോലീസിനോട് ആരാഞ്ഞു. രാവിലെ കോവളം പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് യുവതിയുടെ മൊഴിയെടുത്തു.
മൊഴി നൽകുന്നതിനിടെ സ്റ്റേഷനിൽ യുവതി തളർന്നു വീണു. ഉടൻ തന്നെ വനിതാ പോലീസ് ചേർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചു. പരാതിയെക്കുറിച്ചു പ്രതികരിക്കാൻ എൽദോസ് ഇതുവരെ തയാറായിട്ടില്ല.