കൊച്ചി: പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നരബലിയില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ഹൈക്കോടതി. അവിശ്വസനീയവും ഞെട്ടലുളവാക്കുന്നതുമാണ് സംഭവമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേരളം എവിടേക്കാണ് പോകുന്നതെന്നും കോടതി ചോദിച്ചു.
അതേസമയം ഇലന്തൂരില്‍ ഇരട്ടക്കൊല നടന്ന വീട്ടില്‍ നിന്നും കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ കളമശേരി മെഡിക്കല്‍ കോളജിലെത്തിക്കും. മൃതദേഹം കാണാതായ ലോട്ടറി വില്‍പ്പനക്കാരായ പത്മ, റോസിലി എന്നിവരുടേതാണോ എന്നറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും.
ഞെട്ടിക്കുന്ന കാഴ്ചളാണ് പരിശോധനയില്‍ പൊലീസ് സംഘം കണ്ടത്. പദ്മയുടെ മൃതദേഹം 22 കഷണങ്ങളാക്കി നാലടി താഴ്ചയിലാണ് കുഴിച്ചിട്ടിരുന്നത്. ഇതിന് മുകളില്‍ ഉപ്പും വിതറി ശേഷം മുകളിലായി മഞ്ഞളും നട്ടിരുന്നു. മണ്‍കുടം, ബാഗ്, ചെരുപ്പ് എന്നിവ കുഴിയില്‍ നിന്നും കണ്ടെത്തിയിരുന്നു.
പത്മയുടെ മൃതദേഹം കണ്ടെത്തിയ കാടുമൂടിക്കിടക്കുന്ന പറമ്പിന്റെ മറ്റൊരു മൂലയില്‍ തന്നെയാണ് റോസിലിയുടെ മൃതദേഹവും പല കഷണങ്ങളാക്കി കുഴിച്ചിട്ടിരുന്നത്.
സാമ്പത്തിക ഉന്നമനത്തിനായി ഭഗവന്ത് സിംഗ്, ഭാര്യ ലൈല, സിദ്ധന്‍ മുഹമ്മദ് ഷാഫി എന്നിവര്‍ ചേര്‍ന്നാണ് രണ്ടു പേരെയും ക്രൂരമായി കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ഭഗവല്‍ സിംഗിനെയും ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് സ്ഥലവാസികള്‍ പോലും കാര്യമറിയുന്നത്.
രണ്ടാഴ്ച മുമ്പാണ് നരബലികള്‍ നടന്നതായി പൊലീസിന് വിവരം ലഭിച്ചത് . രണ്ടാഴ്ചയായി പൊലീസ് ഇതുസംബന്ധിച്ച് രഹസ്യ അന്വേഷണത്തിലായിരുന്നു. വ്യക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് മൂന്നു പ്രതികളെയും കസ്റ്റഡിയിലെടുത്തത്.