ഇലന്തൂരില്‍ മുമ്പും നരബലി; കൊല്ലപ്പെട്ടത് നാലര വയസുകാരി

ഇലന്തൂരില്‍ മുമ്പും നരബലി; കൊല്ലപ്പെട്ടത് നാലര വയസുകാരി

പത്തനംതിട്ട: പത്തനംതിട്ട ഇലന്തൂര്‍ ഗ്രാമം നരബലിക്ക് സാക്ഷിയാകുന്നത് രണ്ടാം തവണ. 1997 സെപ്റ്റംബറിലാണ് നാലര വയസുകാരി നരബലിയുടെ ഭാഗമായി കൊല്ലപ്പെട്ടത്. ഭഗവല്‍ സിങിന്റെ വീടിന് നാലര കിലോമീറ്റര്‍ മാറിയാണ് അന്ന് നരബലി നടന്നത്.

ഇലന്തൂര്‍ പൂക്കോട് കണിയാന്‍കണ്ടത്തില്‍ വീട്ടില്‍ ശശിരാജ പണിക്കരും മൂന്നാം ഭാര്യ സീനയും ചേര്‍ന്നാണ് അന്ന് നിഷ്ഠൂര കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ശശിരാജ പണിക്കരുടെ രണ്ടാം വിവാഹത്തിലെ കുട്ടിയായ അശ്വനിയാണ് കൊല്ലപ്പെട്ടത്. ശരീരഭാഗങ്ങളാകെ പൊള്ളലേല്‍പ്പിച്ച് കൊലപാതകം നടത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. ആയുര്‍വേദ വൈദ്യനായ ശശിരാജ പണിക്കര്‍ മൂന്നാം ഭാര്യ സീനയുടെ പ്രേരണയ്ക്കു വഴങ്ങി കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.

വീട്ടിലുള്ള നിധി കണ്ടെടുക്കാനും ഐശ്വര്യത്തിനുമായാണ് കുട്ടിയെ ബലി നല്‍കിയത്. വീട്ടില്‍ പൂജകളും കര്‍മ്മങ്ങളും നടന്നിരുന്നുവെന്നും ആളുകളുമായി അടുത്ത് ഇടപഴകുന്ന സ്വഭാവക്കാരനായിരുന്നില്ല ശശിരാജ പണിക്കരെന്നും നാട്ടുകാര്‍ അന്ന് മൊഴി നല്‍കിയിരുന്നു.

കേസില്‍ രണ്ടു പ്രതികളെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചു വരവെ ശശിരാജ പണിക്കര്‍ ഒരു മാസം മുമ്പ് ജയിലില്‍ മരിച്ചു. ഭാര്യ സീന ഇപ്പോഴും ജയില്‍ശിക്ഷ അനുഭവിച്ചു വരികയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.