മന്ത്രവാദ ചികിത്സ: പത്തനംതിട്ടയിലെ 'വാസന്തിയമ്മ മഠം' പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു; ശോഭന പോലീസ് കസ്റ്റഡിയില്‍

മന്ത്രവാദ ചികിത്സ: പത്തനംതിട്ടയിലെ 'വാസന്തിയമ്മ മഠം' പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു; ശോഭന പോലീസ് കസ്റ്റഡിയില്‍

പത്തനംതിട്ട: ഇലന്തൂരില്‍ നടന്ന നരബലിയുമായി ബന്ധപ്പെട്ട ക്രൂരതകള്‍ പുറത്തു വന്നതിന് പിന്നാലെ പത്തനംതിട്ട മലയാലപ്പുഴയിലെ മന്ത്രവാദ ചികിത്സാ കേന്ദ്രമായ 'വാസന്തിയമ്മ മഠം' യുവജന സംഘടനകള്‍ അടിച്ചു തകര്‍ത്തു. ഇവിടെ മന്ത്രവാദ ചികിത്സ നടത്തുന്നതിനിടെ ഒരു കുട്ടി കുഴഞ്ഞു വീണതിന്റെ ദൃശ്യം പുറത്തു വന്നിരുന്നു.

ഇതിനു പിന്നാലെ ഡി.വൈ.എഫ്.ഐ, കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കെട്ടിടത്തിന്റെ ചിലഭാഗങ്ങള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. വിളക്കുകളും മറ്റും തകര്‍ത്തിട്ടുണ്ട്. പിന്നീട് പോലീസെത്തി മന്ത്രവാദ ചികിത്സ നടത്തിയിരുന്ന വാസന്തിയെന്ന ശോഭനയെയും ഭര്‍ത്താവിനെയും കസ്റ്റഡിയിലെടുത്തു.

മലയാലപ്പുഴ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ പൊതീപാട് എന്ന സ്ഥലത്താണ് വാസന്തിയമ്മ മഠം സ്ഥിതി ചെയ്തിരുന്നത്. ആറ് വര്‍ഷത്തോളമായി ഇത് ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ പുരോഗതി, സാമ്പത്തിക ഐശ്വര്യം, രോഗ ചികിത്സ തുടങ്ങിയ കാര്യങ്ങള്‍ തേടിയാണ് ആളുകള്‍ ഇവിടേക്കു വന്നിരുന്നത്.

നേരത്തെയും ഈ സ്ഥാപനത്തിനെതിരെ വിവധ നാട്ടുകാര്‍ പ്രതിഷേധവും പരാതിയും ഉന്നയിച്ചിരുന്നെങ്കിലും പോലീസും അധികൃതരും ഒരു തരത്തിലുള്ള നടപടികളും എടുത്തിരുന്നില്ലെന്ന് ആരോപണമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.