തിരുവനന്തപുരം: വടക്കഞ്ചേരി ബസപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ സഹായം പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിൻ്റേതാണ് തീരുമാനം. മുഖ്യമന്ത്രി വിദേശത്തായതിനാൽ ഓൺലൈനായാണ് മന്ത്രിസഭാ യോഗം ചേർന്നത്.
അപകടത്തിൽ സാരമായി പരിക്കേറ്റവരിൽ ആവശ്യമുള്ളവർക്ക് തുടർ ചികിത്സയ്ക്ക് സര്‍ക്കാര്‍ സംവിധാനമൊരുക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. അപകടത്തെത്തുടർന്ന് പ്രഖ്യാപിച്ച അന്വേഷണങ്ങൾ മുൻതീരുമാന പ്രകാരം പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് വടക്കഞ്ചേരിയിൽ വച്ച് അപകടത്തിൽപ്പെട്ടത്. കെഎസ്ആര്‍ടിസി ബസിൻ്റെ പിറകിൽ ഇടിച്ച് നിയന്ത്രണം തെറ്റിയ ബസ് ഇടതുഭാഗത്തുള്ള താഴ്ചയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. അഞ്ച് വിദ്യാർത്ഥികളും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരും ഒരു അധ്യാപകനുമാണ് അപകടത്തിൽ മരിച്ചത്.