കൊച്ചി : എറണാകുളം-അങ്കമാലി അതിരൂപത ചുണങ്ങംവേലി സെന്റ് ജോസഫ് ഇടവക വൈദികന്‍ സണ്ണി ജോസഫിനെ ഒരു സംഘം ആൾക്കാർ മർദിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഏഴര മണിയോടുകൂടെയാണ് അക്രമം അരങ്ങേറിയത്. കുര്‍ബ്ബാന ഏകീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഫാ. സണ്ണി ജോസഫ് എടുത്ത നിലപാടുകൾ സഭാ വിമതരായ ഒരു സംഘം ആൾക്കാരെ പ്രകോപിപ്പിച്ചതാണ് അക്രമത്തിലേക്ക് നയിച്ചത്.
കണ്ണിന് പരുക്കേറ്റ വൈദീകനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച ഏകീകൃത കുര്‍ബ്ബാന നടപ്പിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രുസ് താഴത്ത് ഇറക്കിയ സർക്കുലർ ചുണങ്ങംവേലി സെന്റ് ജോസഫ് ഇടവകയിൽ വായിച്ചിരുന്നു. സർക്കുലർ വായിച്ച വികാരിയെ എതിർക്കുന്ന വിമതരെ ഉപദേശിച്ചതിൽ പ്രകോപനം പൂണ്ട ഏതാനും ചിലരാണ് വൈദീകനെ ആക്രമിച്ചത്.
സീറോ മലബാർ സിനഡിനോടൊപ്പം നിലപാട് എടുക്കുന്ന വൈദീകരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കുക എന്ന വിമത നിലപാടിന്റെ ഭാഗമാണ് ഇത്തരം ആക്രമണങ്ങൾ എന്ന് സഭാ വൃത്തങ്ങൾ ആരോപിച്ചു.