തൃശൂർ: കാല് വേദനയുമായി ആശുപത്രിയിൽ എത്തിയ രോഗിയുടെ ഭർത്താവിന് ബാറില്‍ പോയി രണ്ടെണ്ണമടിക്കാന്‍ കുറിച്ചു കൊടുത്ത ഡോക്ടറുടെ പണി പോയി. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ വാസ്‌കുലർ സർജറി വിഭാഗം കൺസൾട്ടന്റ് ഡോ. റോയ് വർഗീസാണ് രോഗിയെയും സഹായിയായി എത്തിയ ആളെയും അവഹേളിച്ചതിനു പുലിവാല് പിടിച്ചത്.
ഗുരുവായൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. മമ്മിയൂർ കോക്കൂർ വീട്ടിൽ അനിൽകുമാറിനും ഭാര്യ പ്രിയ(44)യും ആണ് ചികിത്സക്കായി സ്വകാര്യ ആശുപത്രിയിൽ പോയത്. വടക്കേക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരിയായ പ്രിയയക്ക് രണ്ടു വർഷമായി കാലു വേദനയുണ്ട്.
രോഗിയെ പരിശോധിച്ച ഡോക്ടർ, രോഗിയോട് വിശ്രമിക്കേണ്ട ഓടിച്ചാടി നടന്നാൽ വേദന മാറും എന്ന് പറഞ്ഞു. ഇത് ചോദ്യം ചെയ്ത ഭർത്താവിനോട് ഭാര്യയുടെ വേദന കാണാൻ പറ്റുന്നില്ലെങ്കിൽ ബാറിൽ പോയി മദ്യം കഴിക്കൂവെന്നും പറഞ്ഞു. ഇത് കുറിപ്പടയിൽ എഴുതുകയും ചെയ്തു.
മരുന്നു വാങ്ങുന്നതിനായി മെഡിക്കൽ ഷോപ്പിൽ ചെന്നപ്പോൾ 'നോ റെസ്റ്റ് ഫോർ ബെഡ്, കെട്ടിയോൻ വിസിറ്റ് ടു ബാർ ഈഫ് എനി പ്രോബ്ളം' എന്ന കുറിപ്പിടി വായിച്ച മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ ചിരിച്ചതോടെയാണ് ഇവർക്ക് കാര്യം മനസ്സിലാകുന്നത്. സംഭവം വ്യക്തമാക്കി മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് അനിൽ പറഞ്ഞു.
അതേ സമയം സംഭവുമായി ബന്ധപ്പെട്ട് രോഗി പരാതി നൽകിയിട്ടില്ലെന്നും മാധ്യമങ്ങളിലുടെയാണ് വിവരമറിഞ്ഞതെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഡോക്ടറിനോട് ഇതിനെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും മറുപടി തൃപ്തികരം ആയിരുന്നില്ല. തുടർന്ന് ഡോക്ടർ റോയ് വർഗീസിനെ ജോലിയിൽ നിന്ന് ഒഴിവാക്കിയതായും ആശുപത്രി അധികൃതർ അറിയിച്ചു.