തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ വിരുദ്ധസമരത്തില്‍ പങ്കെടുത്തവർക്ക് സമൻസ്. കോവിഡ് ചട്ടം ലംഘിച്ച് സമരം നടത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും 500 മുതൽ 10,000 രൂപ വരെ അടയ്ക്കാനാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
സംസ്ഥാനമൊട്ടാകെ എടുത്ത 250 കേസുകളിൽ150 പേര്‍ക്ക് ഇതുവരെ സമന്‍സ് ലഭിച്ചു കഴിഞ്ഞു.
അങ്കമാലിയില്‍ ജാമ്യത്തിന് കോടതിയെ സമീപിച്ച അഞ്ചുപേര്‍ക്ക് 25,000 രൂപ കെട്ടിവെച്ചശേഷമാണ് ജാമ്യം കിട്ടിയത്. പൊതുമുതല്‍ നശീകരണമാണ് ഇവരുടെപേരില്‍ ചുമത്തിയത്.
കേസുകള്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പൊതുമുതല്‍ നശിപ്പിക്കല്‍, നിയമം ലംഘിച്ച് സംഘംചേരല്‍, കോവിഡ് ചട്ടലംഘനം, ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളിട്ടാണ് സമരക്കാർക്കെതിരെ കേസ് എടുത്തിട്ടുള്ളത്.
മഞ്ഞക്കല്ല് പിഴുതു മാറ്റിയത് പൊതുമുതല്‍ നശീകരണപ്പട്ടികയിലാണ്. ഇതിന്റെ പിഴക്കണക്കില്‍ പലസ്ഥലത്തും വ്യത്യാസമുണ്ട്. കോണ്‍ക്രീറ്റ് കല്ലിന്റെ വിലയായി 5000 രൂപവരെ നിശ്ചയിച്ച ഇടമുണ്ട്. 500, 1000, 2500 എന്നിങ്ങനെ വ്യത്യസ്തതുകകളാണ് മറ്റുപലയിടത്തും പിഴയായി വന്നത്.