പത്തനംതിട്ട: റോസ്‍ലിക്കും പത്മക്കും മുമ്പ് മറ്റ് രണ്ട് പേരെ കൂടി നരബലിക്ക് ശ്രമിച്ചതായി ഇലന്തൂർ കേസിൽ ചോദ്യം ചെയ്യുന്നതിനിടെ പ്രതികളുടെ വെളിപ്പെടുത്തൽ. ലോട്ടറി വിൽപനക്കാരിയേയും ഭഗവൽസിങ്ങിന്റെ വീട്ടിൽ ജോലിക്കെത്തിയ മറ്റൊരു സ്ത്രീയേയുമാണ് കൊലപ്പെടുത്താൻ ശ്രമം നടത്തിയത്.
18,000 രൂപ ശമ്പളം നൽകാമെന്ന് അറിയിച്ചാണ് ലോട്ടറി വിൽപ്പനക്കാരിയായ പത്തനംതിട്ട ആനപ്പാറ സ്വദേശിയെ ഭഗവൽസിങ്ങിന്റെ തിരുമ്മൽ കേന്ദ്രത്തിലേക്ക് ഷാഫി എത്തിക്കുന്നത്.
ആദ്യ ദിവസത്തിന് ശേഷം ലൈലയും ഭഗവൽസിങ്ങും ഇവരെ വീട്ടിലേക്ക് ക്ഷണിച്ചു. അവിടെവെച്ച് കട്ടിലിൽ ബന്ധിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം. എന്നാൽ, പ്രതികളുടെ പിടിയയഞ്ഞപ്പോൾ ഇവർ രക്ഷപ്പെടുകയായിരുന്നു.
ഇവരെ അനുനയിപ്പിച്ച് വീണ്ടും തിരുമ്മൽകേന്ദ്രത്തിലെത്തിക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. പിന്നീട് വിദേശത്തേക്ക് പോയ ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.
പന്തളത്തെ സ്വകാര്യ ഏജൻസി വഴി ലൈല വീട്ടുജോലിക്കെത്തിച്ച യുവതിയാണ് രണ്ടാമത്തെയാൾ. വീട്ടിലെത്തിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ പ്രതികൾ ലൈംഗികച്ചുവയോടെ സംസാരിച്ചതിനാൽ ഇവർ ജോലി മതിയാക്കി പോവുകയായിരുന്നു. ഈ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് ഷാഫി പത്മയെയും റോസ്ലിനെയും തേടി പോയത്.