തിരുവനന്തപുരം: അരിവില കുതിച്ചുയരുന്നത് തടയാന്‍ ആന്ധ്രയില്‍ നിന്നും നേരിട്ട് എത്തിക്കാൻ നീക്കവുമായി സംസ്ഥാനം. കേരളത്തിൽ കൂടുതലായി ഉപയോഗിക്കുന്ന ജയ ഉള്‍പ്പെടെയുള്ള അരി ഇനങ്ങള്‍ ആന്ധ്രാ സിവില്‍ സപ്ലൈസ് വകുപ്പില്‍ നിന്നും നേരിട്ട് വാങ്ങാന്‍ ആണ് നീക്കം.
വില പിടിച്ചു നിര്‍ത്താനും ഗുണമേന്മയുള്ള അരി ഉറപ്പാക്കാനും ഇതിലൂടെ കഴിയുമെന്ന് മന്ത്രി ജിആര്‍ അനില്‍ പറഞ്ഞു. സംസ്ഥാനത്ത് ഒരു മാസത്തിനുള്ളില്‍ അരിക്ക് കിലോഗ്രാമിന് 15 രൂപ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് വില പിടിച്ചു നിര്‍ത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
നിത്യോപയോഗ സാധനങ്ങള്‍ ആവശ്യാനുസരണം ലഭ്യമാക്കുന്ന നടപടി കേന്ദ്ര സര്‍ക്കാര്‍ ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരികയാണ്. ഇതിന്‍റെ ഭാഗമായി മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് നല്‍കി വന്ന ഗോതമ്പ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി. ജൂണ്‍ ഒന്നു മുതല്‍ ഇത് ലഭിക്കാതാകുന്നതോടെ 57 ശതമാനം റേഷന്‍ കാര്‍ഡുടമകളെ ഇത് ബാധിക്കും.
വിലകൊടുത്തുവാങ്ങി റേഷന്‍ കടകളിലൂടെ നല്‍കാന്‍ പൊതുകമ്പോളത്തില്‍ പോലും ഭക്ഷ്യധാന്യങ്ങൾ ലഭ്യമല്ലാത്ത സ്ഥിതിയാണ്. ഈ നിലപാട് കേന്ദ്രം തിരുത്തണം. കേരളത്തിലെ ഒരാള്‍ പോലും പട്ടിണി കിടക്കാന്‍ പാടില്ലെന്ന ഇടതു സര്‍ക്കാരിന്‍റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലേക്ക് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് അതിവേഗം അടുത്തുകൊണ്ടിരിക്കുകയാണെന്നും ജി.ആര്‍ അനില്‍ കൂട്ടിച്ചേർത്തു.