തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ് മിനിറ്റുകൾക്കുള്ളിൽ പിൻവലിച്ച് തദ്ദേശഭരണമന്ത്രി എം.ബി രാജേഷ്. മൂന്ന് ഉപദേശങ്ങൾ എന്ന തരത്തിൽ വന്ന രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് മിനിറ്റുകൾക്കുള്ളിൽ അപ്രത്യക്ഷം ആയത്.
മന്ത്രിമാർ ഗവർണറെ അധിക്ഷേപിക്കുന്നത് തുടർന്നാൽ നടപടിയുണ്ടാകുമെന്ന ഗവർണറുടെ പരാമർശത്തെത്തുടർന്നാണ് പോസ്റ്റ് വന്നത്. ഇത് മന്ത്രിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകളിലും പങ്കുവെച്ചിരുന്നു.
ജനാധിപത്യത്തിൽ ആരും വിമർശനാതീതരല്ല. ആരെയും അന്തസോടെ വിമർശിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. ജനാധിപത്യത്തിൽ ഗവർണറുടെ ‘pleasure’ എന്നത് രാജവാഴ്ചയിലെ രാജാവിന്റെ ‘അഭീഷ്ടം’ അല്ല എന്ന് വിനയത്തോടെ ഓർമിപ്പിക്കട്ടെ. ഭരണഘടനയുടെ 164-ാം അനുച്ഛേദവും അതിന്റെ അടിസ്ഥാനത്തിൽ നിരവധി സുപ്രീം കോടതി വിധികളും ഇക്കാര്യം അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ട്..." തുടങ്ങിയവയായിരുന്നു വാചകങ്ങൾ. ഇത് ഡിലീറ്റ് ചെയ്ത നിലയിലാണിപ്പോൾ.
ഇപ്പോൾ ഫേസ്ബുക്ക് പേജിൽ 'കേരള ഗവർണറുടെ ഭരണഘടനാ വിരുദ്ധ പരാമർശം: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) പൊളിറ്റ് ബ്യൂറോ ഇനിപ്പറയുന്ന പ്രസ്താവന പുറപ്പെടുവിച്ചു' എന്ന് തുടങ്ങുന്ന പാർട്ടി കുറിപ്പാണ് ഏറ്റവും ഒടുവിലത്തേതായി കാണുന്നത്. ഇംഗ്ലീഷിലാണ് വാചകങ്ങൾ.