ദുബായ്: ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് വരുന്ന യാത്രാക്കാർ 48 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ നെഗറ്റീവ് പരിശോധന ഫലം ഹാജരാക്കണമെന്ന് വിവിധ വിമാന കമ്പനികള്‍ വ്യക്തമാക്കി. എയർഇന്ത്യാ എക്സ്പ്രസും എയർ ഇന്ത്യയും ഫ്ളൈ ദുബായുമാണ് ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചിട്ടുളളത്.
ഇതുവരെ 72 മണിക്കൂറിനുളളിലെ പരിശോധനാഫലമുണ്ടെങ്കില്‍ യാത്ര അനുവദിക്കുമായിരുന്നു. ഇതിനാണ് മാറ്റം വരുത്തിയിരിക്കുന്നത്. സാമ്പിളെടുക്കുന്ന സമയവും റിപ്പോർട്ട് ലഭിക്കുന്ന സമയവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. പരിശോധനാഫലം നെഗറ്റീവാണെന്നുളളത് ഇംഗ്ലീഷിലോ അറബികിലോ വ്യക്തമാക്കിയിരിക്കണം.

യാത്രപുറപ്പെടുന്ന സ്ഥലത്തുനിന്നുളള പരിശോധനാഫലമായിരിക്കണം. കൈയില്‍ കരുതിയിട്ടുളള പരിശോധനാ ഫലത്തില്‍ യഥാർത്ഥ ഫലവുമായി ബന്ധിപ്പിക്കുന്ന ക്യൂആർ കോഡും ഉണ്ടായിരിക്കണം. ഇതോടെ വിമാന കമ്പനികള്‍ക്കും ദുബായിലെത്തുന്ന മുറയ്ക്ക് ദുബായ് ഹെല്‍ത്ത് അതോറിറ്റി അധികൃതർക്കും പരിശോധന നടത്താന്‍ സാധിക്കുമെന്നും വിമാന കമ്പനികളുടെ ട്വീറ്റ് വ്യക്തമാക്കുന്നു. ഏപ്രില്‍ 22 മുതലാണ് നിബന്ധനകള്‍ പ്രാബല്യത്തിലാവുക.