കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ പൊലീസുകാരന്‍ പ്രതിയായ മാമ്പഴമോഷണക്കേസ് ഒത്തുതീര്‍പ്പിലേക്ക്. കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്നു പരാതിക്കാരനായ പഴക്കച്ചവടക്കാരന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് കാഞ്ഞിരപ്പള്ളി കോടതിയില്‍ അപേക്ഷ നല്‍കി.
തനിക്കുണ്ടായ നഷ്ടം പ്രതി പരിഹരിച്ചതായും അതിനാൽ കേസ് മുന്നോട്ടു കൊണ്ടു പോകാതെ ഒത്തുതീർക്കാൻ അനുമതി നൽകണം എന്നുമാണ് പരാതിക്കാരനായ കടയുടമ കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്.
ഇക്കാര്യത്തിൽ പോലീസിനോടു കോടതി റിപ്പോർട്ട് തേടി. വിധി നാളെയുണ്ടാകും. സംഭവത്തിൽ ഇടുക്കി എ.ആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ പി.വി. ഷിഹാബിനെ സസ്പെൻഡ് ചെയ്തിരുന്നു.
പൊലീസ് സേനക്ക് ആകെ നാണക്കേടുണ്ടാക്കിയ സംഭവം ആയിരുന്നു ഇത്. കഴിഞ്ഞ മാസം 30നാണ് കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽനിന്ന് ഷിഹാബ് മാമ്പഴം മോഷ്ടിച്ചത്. വിൽപ്പനയ്ക്കായി ഇറക്കിവച്ച, കിലോയ്ക്ക് 600 രൂപ വരുന്ന 10 കിലോ മാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്.
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മോഷണം നടത്തിയത്. കേസ് ഒത്തുതീർപ്പാക്കാൻ ആദ്യം ശ്രമം നടത്തിയെങ്കിലും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അടുത്ത ദിവസം കേസെടുക്കുകയായിരുന്നു.
ഇതിനിടെ ഷിഹാബ് ഒളിവിൽ പോകുകയായിരുന്നു. പിന്നീട് ഇയാളെ സസ്പെൻഡ് ചെയ്യുകയും ചെയിതു.