ലഹരിയില്‍ മയങ്ങുന്ന കേരളം: മുപ്പത്തഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് പിടികൂടിയത് 14.6 കോടിയുടെ മയക്കുമരുന്ന്; 1038 പേര്‍ അറസ്റ്റില്‍

ലഹരിയില്‍ മയങ്ങുന്ന കേരളം: മുപ്പത്തഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് പിടികൂടിയത് 14.6 കോടിയുടെ മയക്കുമരുന്ന്; 1038 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കഴിഞ്ഞ 35 ദിവസത്തിനിടെ കേരളത്തില്‍ പിടികൂടിയത് 14.6 കോടിയുടെ മയക്കുമരുന്ന്. 1024 കേസുകളിലായി 1038 പേര്‍ അറസ്റ്റിലായി.

മയക്കുമരുന്നിനെതിരെ കേരളത്തിലുടനീളം എക്സൈസ് നടത്തുന്ന സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി സെപ്റ്റംബര്‍ 16 മുതല്‍ ഇന്നലെ വരെ പിടിച്ചെടുത്ത ലഹരിയുടെ കണക്കാണിത്.

957.7 ഗ്രാം എംഡിഎംഎ, 1428 ഗ്രാം മെത്താംഫിറ്റമിന്‍, 13.9 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പ്, 245.5 ഗ്രാം ഹാഷിഷ് ഓയില്‍, 187.6 ഗ്രാം നര്‍ക്കോട്ടിക് ഗുളികകള്‍, 16 ഇന്‍ജക്ഷന്‍ ആംപ്യൂളുകള്‍ മുതലായവ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമേ 147.7 കിലോ കഞ്ചാവ്, 181 കഞ്ചാവ് ചെടിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നവംബര്‍ ഒന്നുവരെയാണ് മയക്കുമരുന്നിനെതിരെയുള്ള എക്സൈസ് സ്പെഷ്യല്‍ ഡ്രൈവ്. തൃശൂരിലും എറണാകുളത്തുമാണ് ഏറ്റവുമധികം കേസുകള്‍ ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കുറവ് കാസര്‍കോഡാണ്. എന്‍ഫോഴ്സ്മെന്റ് ഡ്രൈവില്‍ സജീവമായി കൂടുതല്‍ ശക്തമായ നടപടികള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് തദ്ദേശ സ്വയം ഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എല്ലാ ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മയക്കുമരുന്ന് കേസിലുള്‍പ്പെട്ട 2324 കുറ്റവാളികളുടെ ഡാറ്റാ ബാങ്ക തയ്യാറാക്കി നിരീക്ഷിക്കുന്നുണ്ട്.

വിദ്യാലയ പരിസരങ്ങളില്‍ പ്രത്യേക നിരീക്ഷണവും എക്സൈസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകള്‍, ട്രെയിനുകള്‍, അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍, ഇടറോഡുകള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധന ശക്തമായി തുടരുകയാണെന്നും മന്ത്രി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.