ചടയമംഗലം: മന്ത്രവാദത്തിന്റെ പേരിൽ യുവതിയെ നഗ്നപൂജക്ക് ഇരയാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഭർതൃമാതാവിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ചടയമംഗലം നെട്ടേത്തറ ശ്രുതി ഭവനിൽ ലൈഷയാണു (60) പിടിയിലായത്. ഭർത്താവ് ഷാലു സത്യബാബുവും (36) മന്ത്രവാദിയും ഉൾപ്പെടെ നാല് പേർ ഒളിവിലാണ്. ഇവർ തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസ് പറഞ്ഞു. ഷാലുവിന്റെ ഭാര്യയായ 26 കാരിയുടെ പരാതിയിലാണ് കേസെടുത്തത്.
അഞ്ചു വർഷം മുൻപാണ് സംഭവമുണ്ടായത്. പ്രേതബാധയുണ്ടെന്നു പറഞ്ഞു പൂജ നടത്തിയെന്നും അതിനിടെ തന്നെ വിവസ്ത്രയാക്കാൻ ശ്രമം നടന്നെന്നുമാണു യുവതിയുടെ പരാതി. മന്ത്രവാദി നിലമേൽ ചേറാട്ടുകുഴി സ്വദേശി കുരിയോട് നെട്ടേത്തറയിൽ താമസിക്കുന്ന അബ്ദുൽ ജബ്ബാർ (43), ഇയാളുടെ സുഹൃത്ത് സിദ്ദിഖ്, ഷാലു സത്യബാബുവിന്റെ സഹോദരി ശ്രുതി എന്നിവരാണ് ഒളിവിൽപോയത്.
'അബ്ദുള്‍ ജബ്ബാര്‍ എന്ന പറഞ്ഞ ഒരാള്‍ ഇവിടെയുണ്ട് കല്യാണം കഴിഞ്ഞ് വന്ന അന്ന് മുതല്‍ അവന്‍ നിരന്തരം എന്നെ പീഡിപ്പിക്കുകയായിരുന്നു. അവന് വേണ്ടിയിട്ട് വാക്കാലത്ത് ഏറ്റെടുത്ത് സംസാരിക്കുന്നത് എന്റെ ഭര്‍ത്താവും അമ്മയും സഹോദരിയുമാണ്. സഹോദരിയാണ് എല്ലാവര്‍ക്ക് മുന്നിലും കാഴ്ചവെക്കാന്‍ നിര്‍ബന്ധിക്കുന്നത്. അതോടൊപ്പം ഒരു സിദ്ധിഖുമുണ്ട്. അവന്‍ എന്റെ വസ്ത്രം വലിച്ച്കീറിയപ്പോള്‍ അത് മന്ത്രവാദത്തിന്റെ ഭാഗമാണെന്നാണ് ഭര്‍ത്താവ് പറഞ്ഞതെന്ന്'- പീഡനത്തിനിരയായ യുവതി മാധ്യമങ്ങളോട് പറഞ്ഞു.