ഇറാനിലെ പ്രതിഷേധക്കാർക്ക് അന്തരാഷ്ട്ര പിന്തുണ: ബെർലിൻ, വാഷിംഗ്ടൺ, ലോസ് ഏഞ്ചൽസ് തെരുവുകളിൽ മാർച്ച്; ആർത്തിരമ്പുന്ന പ്രതിഷേധവുമായി ലക്ഷങ്ങൾ തെരുവിൽ

ഇറാനിലെ പ്രതിഷേധക്കാർക്ക് അന്തരാഷ്ട്ര പിന്തുണ: ബെർലിൻ, വാഷിംഗ്ടൺ, ലോസ് ഏഞ്ചൽസ് തെരുവുകളിൽ മാർച്ച്; ആർത്തിരമ്പുന്ന പ്രതിഷേധവുമായി ലക്ഷങ്ങൾ തെരുവിൽ

ബെർലിൻ: ഇറാൻ സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളെ തുടർന്ന് ക്രൂരമായ അടിച്ചമർത്തലിന് വിധേയമാകുന്ന പ്രകടനക്കാർക്ക് അന്താരാഷ്ട്ര പിന്തുണ. ഇറാൻ ഭരണകൂടത്തിനെതിരെ മുദ്രാവാക്യങ്ങളുമായി ബെർലിൻ, വാഷിംഗ്ടൺ, ലോസ് ഏഞ്ചൽസ് തെരുവുകളിൽ ജനക്കൂട്ടം മാർച്ച് നടത്തി.

22 കാരിയായ മഹ്‌സ അമിനി ഇറാനിലെ സദാചാര പോലീസിന്റെ കസ്റ്റഡിയിൽ മരിച്ച് അഞ്ച് ആഴ്ചകൾക്ക് ശേഷമാണ് ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സ്ത്രീകളും പുരുഷന്മാരും തെരുവിലിറങ്ങി പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.

ജർമ്മനിയുടെ തലസ്ഥാനത്ത് വുമൺ ലൈഫ് ഫ്രീഡം കളക്ടീവ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ബെർലിനിലെ ടയർഗാർട്ടൻ പാർക്കിലെ വിക്ടറി കോളത്തിൽ നിന്ന് ആരംഭിച്ച് സെൻട്രൽ ബെർലിനിലൂടെ കടന്നുപോയി. ജർമ്മനി കൂടാതെ മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഇവിടെ ആളുകൾ പ്രതിഷേധം പ്രകടിപ്പിക്കാൻ എത്തിയിരുന്നു.


ഏകദേശം 80,000 പേർ ബെർലിനിൽ പ്രതിഷേധത്തിൽ പങ്ക്ചേർന്നു. നൂറുകണക്കിന് ഇറാനിയൻ പതാകകൾ വീശി പ്രതിഷേധക്കാർ ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണമെന്ന് ആക്രോശിച്ചു. ഇറാൻ പതാകയുടെ നിറങ്ങളായ പച്ചയും വെള്ളയും ചുവപ്പും ധരിച്ചും പ്രതിഷേധക്കാർ എത്തിയിരുന്നു.

ഇറാന് പുറത്ത് ഏറ്റവും കൂടുതൽ ഇറാനികൾ ജീവിക്കുന്ന ലോസ് ഏഞ്ചൽസിൽ പ്രതിഷേധക്കാരുടെ ആധിക്യം മൂലം നഗരത്തിലെ തെരുവുകൾ നിറഞ്ഞു. അവർ ഇറാൻ ഭരണകൂടത്തിന്റെ പതനത്തിനായി ആക്രോശിക്കുകയും നൂറുകണക്കിന് ഇറാനിയൻ പതാകകൾ വീശുകയും ചെയ്തു.

വാഷിംഗ്ടണിൽ പ്രകടനക്കാർ മുദ്രാവാക്യങ്ങളോടൊപ്പം പാട്ടുപാടിയും ഇറാൻ സർക്കാരിനെതിരായ പ്രതിഷേധം രേഖപ്പെടുത്തി. 1979 ലെ വിപ്ലവത്തിന് ശേഷം എഴുതിയതെല്ലാം ഇറാനിൽ മതമൗലികവാദികൾ അധികാരത്തിൽ കൊണ്ടുവന്നുവെന്ന് വ്യക്തമാക്കി പ്രതിഷേധക്കാർ ജീവിതത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ച് പരമ്പരാഗത പേർഷ്യൻ സംഗീതം ആലപിച്ചു.


കൂടാതെ ഇറാൻ പ്രതിഷേധങ്ങളുടെ അനൗദ്യോഗിക ഗാനമായി മാറിയ ബരായെയും അവർ ഒരേ സ്വരത്തിൽ പാടി. സെപ്തംബർ അവസാനം തന്റെ ഇൻസ്റ്റാഗ്രാമിൽ ഗാനം പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ ഗാനം രചിച്ച ഷെർവിൻ ഹാജിപൂർ അറസ്റ്റിലായത്. 40 ദശലക്ഷത്തിലധികം പേർ ഇതിനോടകം കാഴ്ചക്കാരായ ബരായെ എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു.

ഇറാനിലെ പൗരന്മാർക്കെതിരായ ക്രൂരതയെയും അടിച്ചമർത്തലിനെയും അപലപിക്കുന്നുവെന്നും അക്രമം തുടർന്നാൽ ഇറാൻ സർക്കാരിനെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്താനുള്ള വഴികൾ തേടുമെന്നും ബൈഡൻ ഭരണകൂടം പറഞ്ഞിരുന്നു.

സ്ത്രീകൾക്കുള്ള ഇറാന്റെ വസ്ത്രധാരണരീതി ലംഘിച്ചുവെന്നാരോപിച്ച് സെപ്റ്റംബർ 16 ന് അറസ്റ്റിലായ അമിനിയുടെ മരണത്തിന് പിന്നാലെയാണ് 2009-ലെ ഹരിതപ്രസ്ഥാനത്തിന് ശേഷം ഇസ്ലാമിക് റിപ്പബ്ലിക്കിന് നേരെയുണ്ടായ ഏറ്റവും വലിയ വെല്ലുവിളിയായ പ്രതിഷേധത്തിന് തുടക്കം കുറിക്കുന്നത്. ശിരോവസ്ത്ര നിയമത്തിനെതിരേ ഇറാനില്‍ ഒരു മാസത്തിലേറെയായി ശക്തമായ പ്രക്ഷോഭം തുടരുകയാണ്.

ശനിയാഴ്ച ടെഹ്‌റാനിൽ, നിരവധി സർവകലാശാലകളിൽ കൂടുതൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ നടന്നു. സ്ത്രീകളും പെണ്‍കുട്ടികളും പലയിടത്തും ഹിജാബ് അഴിച്ചുമാറ്റിയാണ് പ്രതിഷേധിക്കുന്നത്. വനിതകള്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ രംഗത്തിറങ്ങിയതെങ്കിലും പിന്നീട് വിദ്യാര്‍ഥികളും പുരുഷന്മാരുമടക്കം ആയിരക്കണക്കിന് പേര്‍ പ്രതിഷേധമേറ്റെടുക്കുകയായിരുന്നു.


പലയിടങ്ങളിലും ഇറാന്റെ സുരക്ഷാ സേന വെടിവെച്ചും കണ്ണീർ വാതകം പ്രയോഗിച്ചും പ്രക്ഷോഭക്കാരെ അടിച്ചമര്‍ത്താനാണ് ശ്രമമെങ്കിലും രാജ്യത്തിന്റെ വിവിധയിടങ്ങളിൽ പ്രതിഷേധം ശക്തമായി വ്യാപിക്കുകയാണ്. ഇതുവരെ 200 ലധികം പേർ കൊല്ലപ്പെട്ടുവെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു. 23 വിദ്യാര്‍ഥിനികളും പ്രതിഷേധത്തിനിടെ സുരക്ഷാസേനയുടെ അതിക്രമത്തിനിരയായി കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

എന്നാല്‍ മരണത്തിന്റേയോ മര്‍ദനത്തിന്റേയോ ഉത്തരവാദിത്തമില്ലെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. എതിര്‍പ്പുകള്‍ക്ക് പോലും ഇടം നല്‍കാതെ അടക്കിഭരിച്ചിരുന്ന സര്‍ക്കാരിനെപ്പോലും നിയന്ത്രിക്കുന്ന പരമോന്നത നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളികളുമായാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. കാലങ്ങളായുള്ള അസ്വസ്ഥകള്‍ അണപൊട്ടിയൊഴുകുന്ന കാഴ്ചയാണ് ഇറാനിൽ കാണാൻ കഴിയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.