ഗവര്‍ണറുടെ നടപടിയെ ചൊല്ലി പ്രതിപക്ഷത്ത് ഭിന്നാഭിപ്രായം; കോണ്‍ഗ്രസ് സ്വാഗതം ചെയ്തപ്പോള്‍ ലീഗിന് അതിരുകടന്നു

 ഗവര്‍ണറുടെ നടപടിയെ ചൊല്ലി പ്രതിപക്ഷത്ത് ഭിന്നാഭിപ്രായം; കോണ്‍ഗ്രസ് സ്വാഗതം ചെയ്തപ്പോള്‍ ലീഗിന് അതിരുകടന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്‍പത് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരോട് നാളെ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട ഗവര്‍ണറുടെ നിര്‍ദേശത്തെ ചൊല്ലി പ്രതിപക്ഷത്ത് ഭിന്നത. ഗവര്‍ണറുടെ തീരുമാനത്തെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തപ്പോള്‍ അതിരുകടന്ന നടപടിയെന്നായിരുന്നു മുസ്‌ലീം ലീഗിന്റെ വിമര്‍ശനം. 

ഗവര്‍ണറുടെ നടപടി ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്ന് മുസ്ലിം ലീഗ് നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായി ഇ.ടി.മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു. ഗവര്‍ണര്‍മാര്‍ സാധാരണ സര്‍വകലാശാല വിഷയങ്ങളില്‍ ഇടപെടാറില്ല. സര്‍ക്കാരുമായി വിയോജിപ്പുണ്ടാകാം. സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ പറയുന്ന എല്ലാം അംഗീകരിക്കണമെന്നില്ല. പക്ഷേ ഇപ്പോഴത്തെ ഗവര്‍ണറുടെ നടപടി അതിരു കടന്നതാണെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു. 

അതേസമയം ഗവര്‍ണറുടെ അന്ത്യശാസനം സ്വാഗതം ചെയ്യുന്നു എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്താകുറുപ്പില്‍ പറഞ്ഞത്. പിന്‍വാതില്‍ നിയമനങ്ങള്‍ തകൃതിയായി നടത്താന്‍ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാന്‍സലര്‍മാരാക്കിയതെന്ന് പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നതാണെന്നും അപ്പോഴെല്ലാം സര്‍ക്കാരിന്റെ ചട്ടവിരുദ്ധ നിയമനങ്ങള്‍ക്ക് ഗവര്‍ണറും കൂട്ടുനിന്നിരുന്നെന്നും സതീശന്‍ പറഞ്ഞു. അങ്ങനെ ചെയ്ത ഗവര്‍ണര്‍ ഇപ്പോള്‍ ചെയ്ത തെറ്റ് തിരുത്താന്‍ തയാറായതിനെ സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. 

സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതില്‍ സര്‍ക്കാര്‍ ദുര്‍വാശി വെടിയണമെന്ന് കെ.മുരളീധരന്‍ എം.പി പ്രതികരിച്ചു. ഇതുവരെ തെറ്റായ പ്രവര്‍ത്തനമാണ് നടന്നത്. അതിന് ഗവര്‍ണറും കൂട്ടുനിന്നു. അതിന്റെ ഫലമാണിത്. രണ്ട് കൂട്ടര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും ആരും നല്ലവരല്ലെന്നും ഉന്നത വിദ്യാഭ്യാസ രംഗം തകര്‍ക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ലെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി.

അതേസമയം ലീഗിന്റെ നിലപാട് തനിക്കറിയില്ല എന്ന് പ്രതിപക്ഷ നേതാവ് കണ്ണൂരില്‍ പ്രതികരിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടിയോടടക്കം ആലോചിച്ചാണ് താന്‍ നിലപാട് പറഞ്ഞത്. ലീഗിനകത്ത് എന്തെങ്കിലും കമ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ടോ എന്ന് അറിയില്ല, യുഡിഎഫില്‍ ഒരു ഭിന്നതയുമില്ല എന്നും വി.ഡി.സതീശന്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.