കോഴിക്കോട്: ലൈംഗിക പീഡനക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് സാഹിത്യകാരന്‍ സിവിക് ചന്ദ്രൻ പൊലീസിൽ കീഴടങ്ങി. വടകര ഡിവൈ.എസ്.പി ഓഫിസിലെത്തിയാണ് കീഴടങ്ങിയത്.
ഏഴ് ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നായിരുന്നു മുൻകൂർ ജാമ്യം റദ്ദാക്കിക്കൊണ്ട് ഹൈകോടതി ഉത്തരവ്. അറസ്റ്റ് ചെയ്താൽ അന്ന് തന്നെ സ്പെഷ്യൽ കോടതിയിൽ ഹാജരാക്കണം എന്നും കോടതി ഉത്തരവുണ്ട്.
ഈ വർഷം ഏപ്രിൽ 22ന് ഒരു പുസ്തക പ്രകാശന ചടങ്ങിന് എത്തിയ പ്രതി പരാതിക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്.
പട്ടികജാതി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയാൻ വേണ്ടിയുള്ള വകുപ്പുകൾ ചേർത്തതിനാൽ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് വടകര ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു.
രണ്ട് കേസുകളാണ് സിവികിനെതിരെയുള്ളത്. ഇതിൽ ഒരു കേസിൽ പ്രായം പരിഗണിച്ച് അദ്ദേഹത്തിന് മുൻകൂർ ജാമ്യത്തിൽ തുടരാമെന്ന് ഹൈകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.