കൊച്ചി: തൊടുപുഴ ന്യൂമാൻ കോളജിൽ ഡിഗ്രി കോഴ്‌സുകളിൽ ഇനി രണ്ടാം ഭാഷയായി സുറിയാനി ഭാഷയും പഠിക്കാൻ സൗകര്യം ഒരുങ്ങി. മത ന്യൂനപക്ഷങ്ങൾക്ക് അവരുടെ പാരമ്പര്യങ്ങളും ഭാഷാ സംസ്കാരവും ചരിത്രവും പൈതൃകവും സംരക്ഷിക്കുവാൻ ഭരണഘടനാപരമായി ലഭിച്ചിരിക്കുന്ന അവകാശം അനുസരിച്ച് ആരംഭിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനമായതിനാൽ തന്നെ സുറിയാനി സഭകൾ ആരാധന ഭാഷയായി സ്വീകരിച്ചു വരുന്ന സുറിയാനി പഠിപ്പിക്കുക എന്നത് അത്യധികം സന്തോഷം നലകുന്നതാണെന്ന് ഉൽഘാടനം ചെയ്‌തു സംസാരിച്ച കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അറിയിച്ചു. കോളേജ് മാനേജർ മോൺ. ഡോ. പയസ് മലേകണ്ടത്തില്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചുകൊണ്ട് സുറിയാനി ഭാഷയുടെ ആനുകാലിക പ്രസക്തി വിശദീകരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ്, ബർസാർ ഫാ.ബെൻസൺ, ഡയറക്ടർ ഫാ.ടോജിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഒക്ടോബർ മാസം മുതൽ ആരംഭിച്ച ക്‌ളാസുകളിൽ ഫാ. ജെയിംസ് ഐക്കരമറ്റം , ഫാ. ഫ്രാൻസിസ് പിട്ടാപ്പള്ളിൽ , ഫാ. ജോസഫ് മുണ്ടക്കൽ എന്നിവർ സുറിയാനി പഠിപ്പിക്കുന്നു. മുപ്പത്തിരണ്ടോളം കുട്ടികൾ ഡിഗ്രി പഠനത്തിന് ഈ വർഷം രണ്ടാം ഭാഷയായി സുറിയാനി തിരഞ്ഞെടുത്തിട്ടുണ്ട്. താമസിയാതെ തന്നെ മുവാറ്റുപുഴ നിർമല കോളജിലും സുറിയാനി ഭാഷാപഠന സൗകര്യം ഒരുക്കുന്നതായിരിക്കും എന്ന് കോളേജ് മാനേജ്‌മെന്റ് അറിയിച്ചു.